കഴിഞ്ഞ രണ്ടുമാസത്തിൽ അമേരിക്ക,റഷ്യ, ചൈന, ജപ്പാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, കൊളംബിയ, നേപ്പാൾ, ശ്രീലങ്ക മൗറീഷ്യസ്, വിയറ്റ്നാം, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, അല്ലെങ്കിൽ വിദേശകാര്യമന്ത്രി ഇന്ത്യയിൽ പര്യടനം നടത്തി. അമേരിക്ക, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രമുഖർ ഇന്ത്യയിലെത്തിയത് റഷ്യ - യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
സ്വിറ്റ്സർലൻഡ് വരെ കാലുമാറിയ സമയത്തും റഷ്യയും യുക്രെയ്‌നുമായി നല്ലബന്ധം സ്ഥാപിച്ചിരുന്ന ഒരേയൊരു രാജ്യം ഇന്ത്യയായിരുന്നു. എങ്ങനെയെങ്കിലും ഇന്ത്യയുടെ മദ്ധ്യസ്ഥതയിൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നായിരുന്നു അവരുടെ ചിന്ത. ഇന്ത്യയും അതിന് ശ്രമിക്കുന്നതായി മനസിലാക്കാം. റഷ്യയുടെയും യുക്രെയ്‌നിന്റെയും വിദേശകാര്യ വക്താക്കളുമായി നടത്തിയ നിരന്തര ടെലിഫോൺ സംവാദങ്ങളും കൂടിക്കാഴ്ചകളും അതിനുദാഹരണമാണ്.
ഏഷ്യൻ രാജ്യങ്ങൾ ഇന്ത്യ സന്ദർശിച്ചതിനുള്ള മറ്റൊരു കാരണം ചൈനയ്‌ക്ക് എതിരായി ഇന്ത്യ കൈക്കൊണ്ട ശക്തമായ നിലപാടുകളാണ്. ( 2020 മേയിൽ ലഡാക്കിൽ തുടങ്ങിയ അതിർത്തിപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ). മാത്രമല്ല ചൈനയുടെ മേൽക്കോയ്മക്ക് തടയിടാൻ ഒരുപക്ഷേ ഏഷ്യയിൽ ഇന്ത്യയ്‌ക്ക് മാത്രമേ സാധിക്കൂ. ചൈനയുടെ BRI (Brick and Road Initiative) പോളിസി അനുകൂലിച്ചിരുന്ന രാജ്യങ്ങളിലെത്തി അവർക്കുവേണ്ടി നിർമാണ പ്രവൃത്തികൾ ചെയ്ത് അവിടെനിന്ന് പലിശയടക്കം പണം തിരിച്ചുപിടിക്കുകയാണ് യഥാർത്ഥത്തിൽ ചൈന ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വലിയ കടക്കെണികളിലകപ്പെട്ടു ഇപ്പോഴത്തെ അവസ്ഥകളിലെത്തി നിൽക്കുന്നത്. ഈ യാഥാർത്ഥ്യം മനസിലാക്കിയതു കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കുന്നത്. ഇതിൽ പാകിസ്ഥാൻ ഇന്ത്യയുമായി സന്ധിക്ക് വന്നിട്ടില്ലെങ്കിലും ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ പ്രശംസിച്ചശേഷമാണ് മുൻപ്രധാനമന്ത്രി ഇമ്രാൻഖാൻ പടിയിറങ്ങിയത്.
ഏഷ്യൻ രാജ്യങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങൾക്കും റഷ്യയെയും അമേരിക്കയെയും, ചൈനയെയും വിശ്വസിക്കാനാവില്ല. ഒരു കാരണവും കൂടാതെ റഷ്യ യുക്രെയ്നെ ആക്രമിച്ചതിന്റെ ഭയത്തിലാണ് റഷ്യയ്‌ക്ക് ചുറ്റുമുള്ള പോളണ്ട് , ഫിൻലൻഡ് , നോർവേ പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ കഴിയുന്നത്. അമേരിക്കയുടെ 20 വർഷം നീണ്ട അഫ്ഗാനിസ്ഥാനിലെ ഭരണം ഒരു സുപ്രഭാതത്തിൽ അവിടെനിന്ന് പിന്മാറുകയും താലിബാൻ ഭരണം കൈയാളുകയും ചെയ്ത അവസരത്തിൽ മദ്ധ്യേഷ്യൻ രാജ്യങ്ങൾ ഒക്കെയും വിറങ്ങലിച്ചുപോയി.
ചൈന അയൽപ്പക്ക രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ എന്നിവയുടെയൊക്കെ ഭൂമി സാവധാനത്തിൽ കരസ്ഥമാക്കിയിരിക്കുന്നു. ചൈന സൗത്ത് ചൈന കടലിൽ ഫിലിപ്പീൻസ്, വിയറ്റ്നാം, ജപ്പാൻ, കംബോഡിയ തുടങ്ങി ഏകദേശം ഒൻപത് രാജ്യങ്ങളുമായി നിരന്തരം കലഹിക്കുകയാണ് . അവർക്ക് ഈ അവസരത്തിൽ ഇന്ത്യയെപ്പോലൊരു കഴിവുള്ള മിത്രത്തെ ആവശ്യമാണ്.
ആ സാഹചര്യത്തിലാണ് ഇന്ത്യ ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ നല്കിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ നിയന്ത്രിക്കാൻ ഇന്ത്യ മുൻകൈയെടുത്ത് ഒരു ക്വാഡ് (QUAD) പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയും ചൈനയുമായിട്ടുള്ള ബന്ധങ്ങൾ വളരെ മോശം അവസ്ഥയിലാണ്. ഈ അവസരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കുന്നുണ്ട്.
കൊവിഡ് കാലമാണെങ്കിൽക്കൂടി യുണൈറ്റഡ് നേഷൻസിന്റെയും ഐ.എം.എഫിന്റെയും പഠനത്തിൽ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ശേഷം മൂന്നാമതായി ഉയർന്നുനിൽക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണ്. ഇതൊക്കെ മുന്നിൽക്കണ്ടാണ് മറ്റു രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ താത്‌പര്യം കാണിച്ച് ഇന്ത്യയിലേക്ക് വരുന്നത്. വിദേശകാര്യത്തിൽ ഇന്ത്യയുടെ സുവർണകാലം തന്നെയാണിതെന്ന് നിസംശയം പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |