പാലക്കാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമ്പോഴും ജില്ലയിൽ ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് എത്തിയില്ല. പാസഞ്ചർ - മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിൽ പാലക്കാടിനെ റെയിൽവേ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. പാലക്കാട് ജംഗ്ഷൻ വഴി നിരവധി ദീർഘദൂര വണ്ടികൾ കടന്നുപോകുന്നുണ്ടെങ്കിലും ഇവയിൽ പലതിലും അൺ റിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിച്ചില്ല.
സാധാരണക്കാരും ഇടത്തരക്കാരും യാത്രക്കായി കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. വ്യവസായിക നഗരമായ കോയമ്പത്തൂരിലേക്ക് നൂറുകണക്കിന് പേരാണ് ദിവസേന പോയിവരുന്നത്. ഇതോടെ രാവിലെ കോയമ്പത്തൂരിൽ പോകാനും വൈകീട്ട് തിരിച്ചു വരാനും കെ.എസ്.ആർ.ടി.സിയെയും സ്വകാര്യ ബസുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. കൊവിഡിന് മുമ്പ് രാവിലെ സർവീസ് നടത്തിയിരുന്ന ഷൊർണൂർ-കോയമ്പത്തൂർ, വൈകീട്ടുള്ള കോയമ്പത്തൂർ - തൃശൂർ പാസഞ്ചറുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്ഥിര യാത്രക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവീസുകൾ ഉടൻ തുടങ്ങണമെന്നാണ് ആവശ്യം.
പുലർച്ചെ അഞ്ചിന് ഷൊർണൂരിൽ എത്തുന്ന മംഗലാപുരം - ചെന്നൈ വെസ്റ്റ് കോസ്റ്റ് കഴിഞ്ഞാൽ പിന്നെ 10.30ന് എത്തുന്ന പാസഞ്ചറാണ് പാലക്കാട്, കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ. തൃശൂരിൽ നിന്ന് രാവിലെ പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്ക് ട്രെയിനുകളില്ല. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ അൺറിസർവ്ഡ് കോച്ചുകളില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇവ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. സ്കൂളുകളും കോളേജുകളും അടുത്തമാസം തുറക്കുന്ന സാഹചര്യം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |