തിരുവനന്തപുരം: ലാ അക്കാഡമി ലാ കോളേജിൽ എൽ എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ച പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലാ ഇൻസ്പെക്ടർ ആദർശിനെ സസ്‌പെൻഡ് ചെയ്യും. ആദർശ് കോപ്പിയടിച്ചെന്ന് പൊലീസിന് റിപ്പോർട്ട് നൽകിയ കേരള സർവകലാശാല, കോപ്പിയടിക്കാനുപയോഗിച്ച പുസ്തകം തെളിവായുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ, ഡി.ജി.പി അനിൽകാന്തിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാവും നടപടി. ആദർശിനെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും.
ലാ അക്കാഡമിയിൽ സായാഹ്ന കോഴ്സ് വിദ്യാർത്ഥിയായ ആദർശ് അവസാന സെമസ്റ്ററിന്റെ പബ്ലിക് ഇന്റർനാഷണൽ പേപ്പറിന്റെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതാണ് സർവകലാശാലയുടെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പരീക്ഷ തുടങ്ങി അരമണിക്കൂറിനകം സ്ക്വാഡ് ഹാളിൽ പരിശോധന നടത്തി സി.ഐയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതുവരെയുള്ള സെമസ്റ്ററുകൾക്കെല്ലാം ആദർശിന് മികച്ച മാർക്കുണ്ട്. ഇക്കാര്യവും സർവകലാശാല പരിശോധിക്കും. ട്രെയിനിംഗ് കോളേജിൽ എസ്.ഐമാർ അടക്കമുള്ളവരെ നിയമം പഠിപ്പിക്കുന്ന ചുമതലയാണ് ആദർശിനുള്ളത്. പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയുണ്ടാവുക. 31വരെ ആദർശ് പഠനാവധിയിലാണ്.
ആദർശ് എഴുതിയ എല്ലാ പരീക്ഷകളുടെയും ഫലം സർവകലാശാല തടഞ്ഞുവയ്ക്കും. അതിനുശേഷം സിൻഡിക്കേറ്റ് ഉപസമിതി ഹിയറിംഗ് നടത്തും. എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കുകയും രണ്ട് പരീക്ഷാ അവസരങ്ങൾ തടയുകയും ചെയ്യും. സി.ഐക്കൊപ്പം മൂന്ന് വിദ്യാർത്ഥികൾ കൂടി കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്. സർവകലാശാലാ നിയമപ്രകാരം കോപ്പിയടി ക്രിമിനൽ കുറ്റമല്ല. തൃശൂർ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ.ജോസിനെ എം.ജി സർവകലാശാലയുടെ എൽഎൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചതിന് 2015ൽ പിടികൂടിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരമേഖലാ എ.ഡി.ജി.പി അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തിയ ശേഷം, ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |