ന്യൂഡൽഹി: ആഭ്യന്തരവിപണിയിൽ ഗോതമ്പിന്റെ വിലക്കയറ്റം പിടിച്ചുനിറുത്താനായി കയറ്റുമതി നിരോധിച്ച് കേന്ദ്രം. മേയ് 13നാണ് നോട്ടിഫിക്കേഷൻ ഡയറക്‌ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) പുറത്തിറക്കിയത്. മേയ്13 വരെയുള്ള കരാർ പ്രകാരമുള്ള കയറ്റുമതി അനുവദിക്കുമെന്ന് ഡി.ജി.എഫ്.ടി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാനായി ഗോതമ്പ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കും കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിയോടെ കയറ്റുമതി നടത്താം. അയൽരാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കുമാണ് മുൻഗണന. ഗോതമ്പ് കയറ്റുമതിയിൽ മുന്നിലുള്ള റഷ്യയും യുക്രെയിനും തമ്മിൽ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ലഭ്യത കുറഞ്ഞിരുന്നു. വിലയാകട്ടെ 40 ശതമാനം വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് ഉത്‌പാദനത്തിൽ രണ്ടാമതുള്ള ഇന്ത്യ വൻവരുമാനം ലക്ഷ്യമിട്ട് കയറ്റുമതി കൂട്ടിയത്.
ആഭ്യന്തരവില പൊള്ളുന്നു
കഴിഞ്ഞമാസം ഗോതമ്പ്, ആട്ട എന്നിവയുടെ വിലനിലവാരം മാർച്ചിലെ 7.7ൽ നിന്ന് 9.59 ശതമാനത്തിലേക്ക് കുതിച്ചിരുന്നു. അത്യുഷ്‌ണം മൂലം മാർച്ചിൽ ഉത്പാദനം വൻതോതിൽ ഇടിഞ്ഞതാണ് തിരിച്ചടി. കേന്ദ്രത്തിന്റെ ഗോതമ്പ് സംഭരണം 55 ശതമാനം കുറയുകയും ചെയ്‌തു. ക്വിന്റലിന് 2,015 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. 2,550 രൂപ നിരക്കിലായിരുന്നു കയറ്റുമതി.
ലക്ഷ്യം കൈവിടാതെ
2021-22ലെ 7.2 മില്യൺ ടണ്ണിൽ നിന്ന് നടപ്പുവർഷം 15 മില്യൺ ടണ്ണിലേക്ക് ഗോതമ്പ് കയറ്റുമതി കൂട്ടാൻ കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി മൊറോക്കോ, ടുണീഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, ടർക്കി, അൽജീരിയ, ലെബനൻ എന്നിവിടങ്ങളിലേക്ക് പ്രത്യേകസംഘത്തെ കേന്ദ്രം അയയ്ക്കുന്നുണ്ട്.
ഗോതമ്പിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരിലൊന്നാണ് ഈജിപ്ത്. നിലവിൽ റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി. ഇന്ത്യയുടെ ഗോതമ്പും വാങ്ങാൻ ഈജിപ്ത് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ ഇന്ത്യയുടെ കയറ്റുമതിയിൽ 50 ശതമാനവും ബംഗ്ലാദേശിലേക്കായിരുന്നു.
₹29
റിസർവ് ബാങ്കിന്റെ റിപ്പോർട്ടുപ്രകാരം ഗോതമ്പിന്റെ ചില്ലറവില കിലോയ്ക്ക് മേയ് ആദ്യവാരം ഏഴ് ശതമാനം ഉയർന്ന് 29 രൂപയായി. ആട്ട വില എട്ടുശതമാനം വർദ്ധിച്ച് 33 രൂപ.
പൂഴ്‌ത്തിവയ്പ്പ് കുറയും
വൻ കയറ്റുമതി വരുമാനം ലക്ഷ്യമിട്ടുള്ള ഗോതമ്പ് പൂഴ്‌ത്തിവയ്പ്പ് തടയുകയും വ്യാപാരം സുതാര്യമാക്കുകയുമാണ് കയറ്റുമതി വിലക്കിലൂടെ കേന്ദ്രം ഉന്നമിടുന്നത്. ഗോതമ്പ് അധികമായി വിപണിയിൽ എത്തുന്നതോടെ വില കുറയും.
നടപ്പുവർഷം 95 മില്യൺ ടണ്ണാണ് ഉത്പാദന പ്രതീക്ഷ. ഇത് 2015-16ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉത്പാദനമാണ്. ഇതുകൂടി പരിഗണിച്ചാണ് കയറ്റുമതി വിലക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |