ഫറോക്ക്: ഫറോക്ക് റെയിൽവേ പാലത്തിൽ സഹപാഠിയുമാെത്ത് സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫറോക്ക് കരുവൻതിരുത്തി ഫത്താഹിന്റെയും നസീമയുടെയും മകൾ നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. സഹപാഠി പെരിങ്ങാവ് സ്വദേശി ഇഷാമിനെ (16) ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇഷാമിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഫറോക്ക് റെയിൽവേ പാലത്തിന് മുകളിൽ വച്ചാണ് അപകടം. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥികളായ ഇരുവരും ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്നു.
സെൽഫിയെടുക്കുന്നതിനിടെ കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചർ ട്രെയിൻ തട്ടുകയായിരുന്നു. ട്രെയിൻ തട്ടി പെൺകുട്ടി പുഴയിലേക്ക് വീണു. തിരച്ചിൽ നടത്തുന്നതിനിടെ ബേപ്പൂർ ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തി. ഫറോക്ക് പോലീസ് സ്ഥലത്തെത്തി. നഫാത്തിന്റെ സഹോദരി: നസിഹത്ത്.
ഫറോക്ക് റെയിൽവേ പാലത്തിലൂടെ നടക്കുന്നത് റെയിൽവേ നിരോധിച്ചിട്ടുണ്ടെങ്കിലും സെൽഫിയെടുക്കാനും കാഴ്ചകൾ കാണാനും ആളുകൾ കയറാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |