തിരുവനന്തപുരം: കുട്ടനാട് മേഖലയിലെ പാടങ്ങളിൽ ശേഖരിച്ച നെല്ല് ചുമതലപ്പെടുത്തിയ മില്ല് ഉടമകൾ രണ്ടു ദിവസത്തിനിടെ പൂർണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാർ പറഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൊയ്‌ത്തും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. പ്രസാദിന്റെയും ജി. ആർ. അനിലിന്റെയും നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.
ആവശ്യമെങ്കിൽ താൽക്കാലിക സ്‌റ്റോറേജ് സംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തണം. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉയരുകയാണെങ്കിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും ഈ ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി.
നെൽപ്പാടങ്ങളിൽ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിംഗ് ഓഫീസർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. കൃഷി ഓഫീസർ, നെല്ല് സംഭരണ ഓഫീസർ, ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഡെപ്യൂട്ടി കളക്ടർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് വിവരങ്ങൾ എല്ലാ ദിവസവും ജില്ലാ കളക്ടറെ അറിയിക്കണം. കൃഷി സെക്രട്ടറി, ഭക്ഷ്യ സെക്രട്ടറി, കൃഷി ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി എല്ലാ രണ്ടു ദിവസങ്ങളിലും ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്‌ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണം. കൊയ്‌ത്ത് നടക്കേണ്ട പാടശേഖരങ്ങളിൽ അനുയോജ്യമായ കൊയ്‌ത്ത് മെതി യന്ത്രം എത്തിക്കും. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊയ്‌ത്ത്, സംഭരണം എന്നിവ പൂർത്തീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |