തൃശൂർ: ജില്ലയിലെ 350ലേറെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കൊപ്പം കരുത്തായി 500ലേറെ സിവിൽ ഡിഫൻസ് അംഗങ്ങളും കൈകോർക്കുന്നതോടെ ദുരന്തമേഖലകളിലെ രക്ഷാദൗത്യം മുൻവർഷങ്ങളേക്കാൾ കാര്യക്ഷമമാകും. പൊതുജനങ്ങളെ ഉൾപ്പെടുത്തി വളണ്ടിയർ സംവിധാനമായ സിവിൽ ഡിഫൻസ് അടക്കം 900 ഓളം രക്ഷാപ്രവർത്തകർ രംഗത്തിറങ്ങാൻ തയ്യാറായതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗവും ഫലപ്രാപ്തിയും ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് ഭരണകൂടവും.
ചാലക്കുടി പുഴ, അതിരപ്പിളളി, വാഴാനി, ചിമ്മിനി ഡാം പരിസരങ്ങൾ, മറ്റ് പുഴയോരങ്ങൾ, തീരദേശമേഖലകൾ എന്നിവിടങ്ങളിലെല്ലാം കൂടുതൽ സേനയെ വിന്യസിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ ഫയര്‍സ്റ്റേഷനുകളിലേക്കും കൂടുതൽ ജീവൻരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മരം മുറിക്കുന്നതിനുളള ഉപകരണങ്ങളും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വർഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലും പെട്ടവരെ വീടുകളിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക, ദുരന്തസാഹചര്യങ്ങളിൽ വയോധികർക്ക് വീടുകളിലേക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കുക, റേഷൻ വാങ്ങി നൽകുക, ഒറ്റപ്പെട്ട് കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റിൽ വീണ മരങ്ങൾ മുറിക്കുന്നതിന് സേനയെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് സേന സജീവമായിരുന്നു.
കൊവിഡ് കാലത്തും ഇവരുടെ സേവനം ഫലപ്രദമായി. പരിചയസമ്പത്തുകൂടി ആർജ്ജിച്ചതോടെ ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സംഘത്തിന്റെ ഇടപെടൽ നിർണായകമാകും. പ്രളയകാലത്തെ പാഠങ്ങൾ ഉൾക്കൊണ്ടാണ് സിവിൽ ഡിഫൻസ് 2019 ൽ രൂപം കൊണ്ടത്.
അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുക, ആപത്ഘട്ടങ്ങളിൽ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം നിലനിറുത്തുക, അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ ആവശ്യമായ പ്രവർത്തനം നൽകുക, അപകട സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക, അടിയന്തര സഹായം എത്തിക്കുക, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുക, ബോധവത്കരണ ക്ലാസുകൾ നൽകുക തുടങ്ങിയവയാണ് സിവിൽ ഡിഫൻസിന്റെ മുഖ്യ ലക്ഷ്യങ്ങൾ.
ഹൈഡ്രോളിക് റെസ്‌ക്യൂ ടൂൾ അടക്കം വഹിക്കുന്ന അഡ്വാൻസ് റെസ്‌ക്യൂ വെഹിക്കിൾ ഈയിടെ ജില്ലാ ഫയർഫോഴ്‌സിന് ലഭിച്ചിരുന്നു. ദുരന്തമേഖലയിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ എല്ലാം ഉൾക്കൊളളുന്ന ഈ വാഹനം കൊണ്ട് കഴിയും. മുൻപ് ഇത്തരം വാഹനങ്ങളുണ്ടായിരുന്നെങ്കിലും ആധുനികസാങ്കേതികവിദ്യയോടുകൂടിയ വാഹനം ഇപ്പോഴാണ് ലഭിക്കുന്നത്.
ദുരന്തസാദ്ധ്യതാമേഖലകൾ കേന്ദ്രീകരിച്ച് കർശനമായ ജാഗ്രതയോടെയാണ് ഫയർഫോഴ്‌സ് ടീം നിലകൊള്ളുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സേന സജ്ജമാണ്. ആധുനിക ഉപകരണങ്ങളും ഇതിനായുണ്ട്.
- അരുൺ ഭാസ്‌കർ, ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |