തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും തഹസിൽദാർമാരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി.കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഏതു സാഹചര്യവും നേരിടാൻ എല്ലാ വകുപ്പുകളും സജ്ജരാകണമെന്ന് കളക്ടർ നിർദേശം നൽകി.
തീരപ്രദേശം, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ജലസേചന വകുപ്പുകൾക്ക് പ്രത്യേക നിർദേശം നൽകി. ജില്ലാ കൺട്രോൾ റൂമിൽ റവന്യു, പൊലീസ്, ഫയർ, കെ.എസ്.ഇ.ബി, ഇറിഗേഷൻ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചു.
ജില്ലയിൽ ഖനനം, കിണർ കുഴിക്കൽ പോലുള്ള പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ നിർദേശം നൽകി. സിറ്റി പൊലീസ് കമ്മിഷണർ ആർ . ആദിത്യ, റൂറൽ എസ്.പി: ഐശ്വര്യ ഡോങ്ഗ്രെ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പങ്കെടുത്തു.
കാറ്റും മഴയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കെ.എസ്.ഇ.ബി അധികൃതർ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീഴാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം.
ജില്ലയിലെ അപകടസാദ്ധ്യതയുള്ള മലയോര മേഖലകളിലുള്ളവർക്കും മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലകളിലുള്ളവർക്കും മഴ ശക്തമാകുകയാണെങ്കിൽ മാറിത്താമസിക്കാൻ നോട്ടീസ് നൽകി. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകണം. ആവശ്യമായ പക്ഷം മാറിത്താമസിക്കാൻ സാഹചര്യം ഒരുക്കിയിട്ടുണ്ട്.
കൊടകര ഗവ. എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തെയും എറിയാട് സൈക്ലോൺ ഷെൽട്ടറിൽ 2 കുടുംബത്തേയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് കൊടകര എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്
മഴക്കെടുതിയിൽ ഇല്ലിക്കൽ ബണ്ട് റോഡ് തകർന്നു. കളക്ടർ ഹരിത വി. കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തി. മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡാണ് ഭാഗികമായി തകർന്ന് ഗതാഗത യോഗ്യമല്ലതായത്. മുൻ പ്രളയത്തിലും റോഡിന് തകർച്ച സംഭവിച്ചിരുന്നു.
തൃശൂർ: കനത്ത മഴയെത്തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കളക്ടറും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ചാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിയത്.
കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ചയുണ്ടായതെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ ഇടപെടാനാണ് കളക്ടർക്ക് നിർദ്ദേശം. കൂടുതൽ ദുരന്തത്തിലേക്ക് വഴിവയ്ക്കാതിരിക്കാൻ വേണ്ടത് എത്രയും പെട്ടെന്ന് ചെയ്യാൻ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. കാലതാമസം കൂടാതെ തന്നെ പൂർണമായ നവീകരണ പ്രവൃത്തികളും നടത്തും.
ആരും ആശങ്കപ്പെടേണ്ടതില്ല. ഏതൊരു സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ കളക്ടർക്കും ഉദ്യോഗസ്ഥർക്കും പ്രദേശത്തെ ജനപ്രതിനിധികൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |