ഭക്ഷ്യസുരക്ഷയിൽ അതീവഗുരുതര വീഴ്ചകളെപ്പറ്റി റിപ്പോർട്ടുകൾ പുറത്തുവരികയാണല്ലോ. ഇനിയെങ്കിലും പരിശോധന ചടങ്ങിലൊതുങ്ങരുത്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർ പിഴയടച്ച് രക്ഷപ്പെടുകയാണ്.
കേരള ജനസംഖ്യയിൽ 90 ശതമാനവും പാൽ, മുട്ട, ഇറച്ചി, മത്‌സ്യം എന്നിവ കഴിക്കുന്നവരാണ്. അതിനാൽ ഇവയുടെ ഉത്പാദനം മുതൽ ഉപഭോഗം വരെ ഭക്ഷ്യപരിശോധന കർശനമാക്കേണ്ടതുണ്ട്.
ശാസ്ത്രീയമായും ആരോഗ്യകരമായും പരിപാലിക്കപ്പെടുന്ന അറവുശാലകൾ വിരലിലെണ്ണാവുന്നവ മാത്രം! റോഡരികിലും വഴിയോരത്തുമാണ് കശാപ്പും മാംസവില്പനയും. കർശന പരിശോധന വളരെ കുറച്ച് അറവുശാലകളിൽ മാത്രമേയുള്ളൂ! ഇറച്ചിയ്‌ക്കുപയോഗിച്ച വലിയൊരു ശതമാനം പക്ഷി-മൃഗാദികളും രോഗം ബാധിച്ചവയാണെന്ന് ഉപഭോക്താവ് അറിയുന്നില്ല!
അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന കോഴിമുട്ടയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കേണ്ടതുണ്ട്. സാൽമൊണെല്ല, ഷിഗെല്ല വിഷബാധ മുട്ടയിലൂടെയും മനുഷ്യരിലെത്താം. മുട്ടയുടെ സൂക്ഷിപ്പ് കാലയളവ് നിബന്ധനകൾ പാലിക്കപ്പെടുന്നില്ല.
അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിൽ സൂക്ഷിപ്പ് കാലയളവ് കൂട്ടാനായി ആന്റിബയോട്ടിക്കുകൾ ചേർക്കുന്ന പ്രവണത കൂടുതലാണ്. ഇത് കഴിക്കുന്നതിലൂടെ മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധശേഷി കുറയും.
ലക്ഷക്കണക്കിന് ടൺ മത്സ്യമാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നത്. സൂക്ഷിപ്പ് കാലയളവ് കൂട്ടാനായി മത്സ്യത്തിൽ ഫോർമാലിൻ ചേർക്കുന്നത് മാരകമായ രോഗബാധയ്ക്കിട വരുത്തും. വ്യവസായശാലകളിൽ നിന്നും ജലാശയങ്ങളിലേക്ക് വൻതോതിൽ മാലിന്യങ്ങൾ പുറന്തള്ളുന്നതിനാൽ ഇവയിലെ മത്സ്യങ്ങളിൽ ഉയർന്ന തോതിൽ ലോഹാംശങ്ങളുണ്ട്. ഈ മത്സ്യം ഭക്ഷിച്ചാൽ മാരകരോഗങ്ങളുണ്ടാകും.
അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും, പഴവർഗങ്ങളിലും കീടനാശിനികളുടെ അളവ് കൂടുതലാണ്. ഓർഗാനിക് എന്ന പേരിൽ വിൽക്കുന്ന ഭക്ഷ്യോത്‌പന്നങ്ങളിലും ഇവയുടെ അളവ് കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഭക്ഷ്യോത്പ്പാദനം മുതൽ ഉപഭോഗം വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ അധികൃതർ തയാറായാൽ മാത്രമേ പൗരന്റെ ആരോഗ്യം സംരക്ഷിക്കാനാവൂ. ഉപഭോക്തൃ ബോധവത്കരണവും ശക്തിപ്പെടുത്തണം.
(ബെംഗളൂരു ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |