കോട്ടയം. വിവിധ പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് രണ്ടു ദിവസത്തിനുള്ളിൽ മില്ല് ഉടമകൾ സംഭരിക്കണമെന്ന ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാരുടെ നിർദ്ദേശത്തിന് പുല്ല് വില.
തിരുവാർപ്പ് ജെ ബ്ലോക്ക് തെക്കേബണ്ട് ഭാഗത്ത് മപ്പത് ലോഡ് നെല്ലാണ് സംഭരിക്കാതെ മഴയിൽ കുതിർന്നു നശിക്കുന്നത് . ഉദ്യോഗസ്ഥരോ മില്ലുകളുടെ ഇടനിലക്കാരോ ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഒരാഴ്ചയായി പാടത്ത് കിടക്കുന്ന നെല്ല് നനയാതെ സംരക്ഷിക്കാൻ പടുതാ ഇട്ട് മൂടിയെങ്കിലും തോരാമഴയിൽ വെള്ളത്തിലായി. മന്ത്രിമാരുടെ വാക്ക് വിശ്വസിച്ച് ഇന്നലെ മില്ലുടമകൾ എത്തുമെന്ന് പ്രതീക്ഷിച്ച് കർഷകർ കാത്തിരുന്നെങ്കിലും ആരും വന്നില്ല. നനവ് കൂടി 30000 ടൺ നെല്ലാണ് ഏതാണ്ട് ഉപയോഗശൂന്യമായത്.
കോട്ടയം, പത്തനം തിട്ട, ആലപ്പുഴ ജില്ലകളിൽ കൊയ്ത്തുകഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴയിൽ കുതിർന്നതോടെ വില പിന്നെയും ഇടിക്കാനായി സംഭരണം നടത്താതെ മില്ലുടമകൾ മാറി നിൽക്കുകയാണ്.
കൃഷി മന്ത്രി പി.പ്രസാദും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും പറഞ്ഞത്.
പാടങ്ങളിൽ ശേഖരിച്ച നെല്ല് ചുമതലപ്പെടുത്തിയ മില്ലുടമകൾ രണ്ടു ദിവസത്തിനുള്ളിൽ പൂർണമായി സംഭരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണും. നെല്ലിന്റെ ഇനം, ഗുണമേന്മ തർക്കം ഉയർന്നാൽ അടിയന്തരമായി ഇടപെടണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം നൽകി.
യഥാസമയം നെല്ല് സംഭരിക്കുമെന്ന് ഉറപ്പാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റി എല്ലാ ദിവസവും കൂടണം.
ജെ. ബ്ലോക്ക് പാടശേഖരത്തിലെ കർഷകൻ പൊന്നപ്പൻ പറയുന്നു.
പാടത്ത് കൂട്ടിയിട്ട നെല്ല് നനഞ്ഞതോടെ കാലിത്തീറ്റക്കു പോലും കൊള്ളില്ലെന്നും തങ്ങൾക്ക് വേണ്ടെന്നും മില്ലുടമകളുടെ ഏജന്റുമാർ പറയും. ഇങ്ങനെ പറഞ്ഞ് വില കുറച്ച് എടുക്കുന്ന നെല്ല് മറ്റ് നെല്ലിനൊപ്പം കലർത്തി ബ്രാൻഡഡ് അരിയാക്കിയാണ് മില്ലുടമകൾ വിൽക്കുന്നത്. മില്ലുടമകളും ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി ഈ കൂട്ടുകച്ചവടം തുടരുകയാണ്. ഇതിന് അറുതി വരുത്താൻ ഒരുസർക്കാരിനും കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |