തിരുവനന്തപുരം: വ്യാപകമായ പ്രതിഷേധവും ഭരണവിരുദ്ധവികാരവും വിളിച്ചുവരുത്തുന്ന സിൽവർലൈൻ കല്ലിടലിന് സർക്കാർതന്നെ വിലങ്ങിട്ടതോടെ എതിർപ്പിന്റെ തീക്കാറ്റ് തത്ക്കാലം കെട്ടടങ്ങുന്ന നിലയിലായി. സാമൂഹികാഘാത പഠനത്തിനായി അലൈൻമെന്റിന്റെ രണ്ട് അതിരുകളിലും ബലപ്രയോഗത്തിലൂടെ കല്ലിടുന്നതാണ് വിലക്കിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ തത്ക്കാലം നിറുത്തിയതിനു പിന്നാലെയാണ് റവന്യുവകുപ്പിന്റെ ഉത്തരവ്. ഭൂവുമടകൾ അനുവദിക്കുന്നെങ്കിൽ മാത്രം ഏറ്റെടുക്കേണ്ട ഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിക്കാം. അല്ലാത്തിടത്ത്
ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അലൈൻമെന്റ് വേർതിരിക്കുകയോ പ്രദേശത്തെ കെട്ടിടങ്ങളിലോ മരങ്ങളിലോ മാർക്കിംഗ് നടത്തുകയോ ചെയ്യണം. പൊലീസ് മുഷ്ടി ഉപയോഗിച്ചുള്ള കല്ലിടലിനെതിരെ അതിരൂക്ഷമായ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ബദൽമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് ഉത്തരവിറക്കിയത്.
ജിയോടാഗിംഗ് രീതിയോ സോഫ്‌റ്റ്‌വെയറോ ആപ്പോ ഉപയോഗിച്ച് അലൈൻമെന്റിന്റെ അതിർത്തി തിരിക്കാം. അല്ലെങ്കിൽ സ്ഥിരം നിർമ്മിതികളിൽ മാർക്കിംഗ് നടത്താം. ലൊക്കേഷൻ കൃത്യമായി അറിയാനാവുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്), അല്ലെങ്കിൽ മൊബൈൽ ഫോണുപയോഗിച്ച് പദ്ധതി ബാധിക്കുന്നവരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമുള്ള സവിധാനം ഉണ്ടാകണം. സാമൂഹ്യാഘാതപഠനം നടത്തുന്ന ഏജൻസിയെ ഇക്കാര്യത്തിൽ കെ-റെയിൽ സഹായിക്കണമെന്നും ഉത്തരവിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 1221ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 955.13ഹെക്ടർ സ്വകാര്യഭൂമിയാണ്. സിൽവർലൈനിന് റെയിൽവേയുടെ അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കാവൂ എന്ന വ്യവസ്ഥയിലാണ് സർവേ അടക്കമുള്ള നടപടികൾക്ക് മന്ത്രിസഭ അനുവാദം നൽകിയത്.നിർദ്ദിഷ്ടപാതയുടെ രണ്ട് അതിർത്തികളിലും മദ്ധ്യഭാഗത്തുമായി മൂന്ന് കല്ലുകളാണ് ഇതുവരെ കുഴിച്ചിട്ടിരുന്നത്. ഇതിനു പകരം ഭൂവുടമകളെ ജി.പി.എസ് സംവിധാനമുള്ള മൊബൈൽ, ലാപ്ടോപ് എന്നിവയുപയോഗിച്ച് അതിർത്തി ബോദ്ധ്യപ്പെടുത്തും. എതിർപ്പുയരുന്നിടത്തും 100ദിവസത്തിനകം സാമൂഹ്യാഘാതപഠനം പൂർത്തിയാക്കാൻ ഇതിലൂടെ കഴിയും.
''കല്ലിടരുതെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ബദൽമാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഏറ്റെടുക്കുന്ന ഭൂമി എവിടെയൊക്കെയാണെന്ന് ജനങ്ങൾക്ക് അറിയാനാണ് കല്ലിട്ടത്.
-വി.അജിത് കുമാർ
എം.ഡി, കെ-റെയിൽ
''കല്ലിടീൽ നിറുത്തിയിട്ടില്ല. ഉടമകൾ അനുവദിക്കുന്ന ഭൂമിയിൽ കല്ലിടാം. മറ്റിടങ്ങളിൽ കെട്ടിടങ്ങളിൽ അതിര് അടയാളപ്പെടുത്തും. ജിയോടാഗിംഗും ഉപയോഗിക്കും.
-കെ.രാജൻ, റവന്യൂമന്ത്രി
ജിയോടാഗിംഗ്
n െഎ.എസ്.ആർ.ഒയുടെ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റും സർവേ മേഖലയിൽ ഡ്രോൺ പോലുള്ള ഉപകരണവും ഉപയോഗിച്ച് ശേഖരിക്കുന്ന സ്ഥലവിവരങ്ങൾ ഭുവൻ സോഫ്ട് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ സംയോജിപ്പിച്ച് സ്ഥലത്തിന്റെ സവിശേഷതകളെല്ലാം തിരിച്ചറിഞ്ഞ് ത്രിമാന രേഖ നിർമ്മിക്കുന്നു. സിൽവർ ലൈൻ കടന്നുപോകുന്ന പാത വളരെ കൃത്യതയോടെ അടയാളപ്പെടുത്താൻ കഴിയും.
n മൊബൈൽ ഫോണുകളിലൂടെ നമ്മൾ സ്ഥലങ്ങളും പാതകളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതും ജിയോ ടാഗിംഗ് വഴിയാണ് . എന്നാൽ, ഇത് പൊസിഷൻ അറിയാൻ മാത്രമുള്ള ടാഗിംഗാണ്.
6000 കല്ല്, 500 കേസ്
സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി ഇതുവരെ 190കിലോമീറ്ററിൽ 6,000 കല്ലുകളാണ് സ്ഥാപിച്ചത്. കാസർകോട്ടാണ് കൂടുതൽ-1651. കണ്ണൂരിൽ 36.9 കിലോമീറ്റർ നീളത്തിൽ 1,130 കല്ലിട്ടു. കല്ലുകൾ പിഴുതുമാറ്റിയ 500ലേറെ പേർക്കെതിരെ കെ-റെയിലിന്റെ പരാതിയിൽ പൊതുമുതൽ നശീകരണത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |