പത്തനാപുരം: ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ നാരാങ്ങ കിഴിച്ച് ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപത്തിൽ നടന്ന മോഷണ രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. മുറിച്ച മുടിയും കുങ്കുമവും വിതറിയ നിലയിലാണ്. വാഴയില കിട്ടാത്തത് കൊണ്ട് പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു പൂജകളും മറ്റും. മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വർണ ഉരുപ്പടികളും പണവുമാണ് ലോക്കർ പൊളിച്ച് ഇവിടെ നിന്നും അപഹരിച്ചത്.
പന്ത്രണ്ട് വർഷമായി ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. പത്തനാപുരം പിടവൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തിൽ സി.സി.ടി.വി സ്ഥാപിച്ചട്ടില്ലാത്തതിനാൽ
സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ച് തുമ്പ് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.തമിഴ് ദേവന് പൂജ ചെയ്ത ശേഷം നടന്ന മോഷണമായതിനാൽ തിരിട്ട് ഗ്രാമത്തിലുളള അന്തർ സംസ്ഥാന സംഘമാണോ എന്ന സംശയത്തിലാണ് പൊലീസ്. പുനലൂർ ഡിവൈ.എസ് .പി വിനോദ് കുമാർ, അഞ്ചൽ സി.ഐ ഗോപകുമാർ എസ്.ഐ അരുൺകുമാർ എന്നിവരുടെ നേതൃത്ത്വത്തിലുളള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |