പാറശാല: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് പൊഴിയൂരിൽ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി. ശക്തമായ തിരമാലകൾ കടൽഭിത്തി തകർത്തതിനെ തുടർന്ന് കരയിലേക്ക് കയറിയിട്ടുണ്ട്. കേരളത്തെ തമിഴ്‍നാടുമായി ബന്ധിപ്പിക്കുന്ന അതിർത്തി റോഡും നിരവധി വീടുകളും തകർത്തു. അതിർത്തിക്കപ്പുറത്ത് തീരത്ത് തമിഴ്‍നാട് സർക്കാർ പുലിമുട്ട് നിർമ്മിച്ചതാണ് കേരളത്തിന്റെ അതിർത്തിയിലെ തീരത്തേക്ക് തിരമാലകളുടെ ആക്രമണം ശക്തമാകുന്നതിനും കടൽഭിത്തി ഉൾപ്പെടെ റോഡും തകരുന്നതിനും വീടുകൾ തകർച്ചാ ഭീഷണിയിലാകുന്നതിനും കാരണമായത്.കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപാണ് തമിഴ്‌നാട് സർക്കാർ പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കിയയത്.തുടർന്ന് കേരളം തീരത്ത് അടിക്കടി കടലാക്രമണം നടക്കാറുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകളോ വേണ്ടത്ര നടപടികളോ ഉണ്ടാകാത്തതാണ് കടൽഭിത്തിയും റോഡും ഉൾപ്പെടെ തകരുന്നതിനും മത്സ്യത്തൊഴിലാളികളുടെ വീടുകൾ തകർച്ചാ ഭീഷണിയിലാകുന്നതിന് കാരണമായതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പൊഴിയൂരിൽ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് ഭാഗങ്ങളിൽ കടലാക്രമണം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കെ.ആന്‍സലൻ എംഎല്‍എ സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഡെപ്യൂട്ടി കളക്ടർ, ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അടിയന്തിരമായി പൂർത്തിയാക്കേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യുകയും തീരവാസികളുടെ പരാതിക്ക് ശാശ്വത പരിഹാരമാകുന്ന വിധത്തിൽ 47 കോടിയുടെ പദ്ധതി കിഫ്‌ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |