കാട്ടാക്കട: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾ ദുരിതത്തിൽ. മൂന്ന് അംഗീകൃത യൂണിയനുകൾ ഉണ്ടെങ്കിലും ശക്തമായി പ്രതികരിക്കാനോ സംയുക്തമായി സമര രംഗത്തിറങ്ങാനേ യൂണിയനുകൾ തയ്യാറാകാത്തതിൽ ആശങ്കപ്പെടുകയാണ് ജീവനക്കാർ. 26,336 സ്ഥിരം ജീവനക്കാരും നിരവധി താത്കാലിക ജീവനക്കാരുമാണുള്ളത്.
50 ദിവസത്തെ ജോലി ചെയ്യുമ്പോൾ 30 ദിവസത്തെ ശമ്പളമാണ് നൽകുന്നതെന്നാണ് ഇവരുടെ പരാതി. ഇത് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണ്.തൊഴിലാളികളിൽ നിന്ന് കെ.എസ്.ആർ.ടി.സി പിരിച്ചെടുക്കുന്ന എൽ.ഐ.സി തുകയും ബാങ്കുകളിൽ അടയ്ക്കേണ്ട ലോണും കൃത്യമായി അടയ്ക്കുന്നില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കകം ലോൺ അടച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുകയും, 300 രൂപ പീനൽ പലിശ ഈടാക്കുകയുമാണ് ബാങ്കുകൾ ചെയ്യുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നീറുകയാണ് ട്രാൻസ്പോർട്ട് ജീവനക്കാർ.
പാഠപുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ഫീസ്, യൂണിഫോം, എന്നിവയ്ക്ക് പണം കണ്ടെത്തണം.ജോലി ചെയ്താൽ കൂലി ചോദിക്കുമ്പോൾ വരവ് ചെലവ് കണക്കുകളുടെ പട്ടിക നിരത്തുന്നത് ശരിയല്ലെന്നാണ് ജീവനക്കാർ പറയുന്നത്. കേരളത്തിലെ മറ്റൊരു സർക്കാർ സ്ഥാപനത്തിലേയും തൊഴിലാളികൾക്ക് ഈ ദുസ്ഥിതിയില്ല.
നിത്യരോഗിയായ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാർ. ഇത്രയും പ്രതിസന്ധിക്ക് കാരണം ട്രാൻസ്‌പോർട്ട് ഭവനിൽ കരുക്കൾ നീക്കുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |