ന്യൂകാസിൽ യുണൈറ്റഡിനോട് 0-2ന് തോറ്റ ആഴ്സനലിന്റെ ചാമ്പ്യൻസ് ലീഗ് സാദ്ധ്യതകൾ മങ്ങി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ആഴ്സനലിന്റെ ചാമ്പ്യൻസ് ലീഗ് പ്രവേശന സാദ്ധ്യത തുലാസിലായി. കഴിഞ്ഞ രാത്രി നിർണായക മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡാണ് ആഴ്‌സനലിനെ അട്ടിമറിച്ചത്.
ഈ തോൽവിയോടെ പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്താനുള്ള ആഴ്‌സനലിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ലീഗിൽ ഇനി ഒരു മത്സരം മാത്രമാണ് ആഴ്സനലിന് ശേഷിക്കുന്നത്. 37 മത്സരങ്ങളിൽ നിന്ന് 66 പോയന്റുള്ള ആഴ്‌സനൽ പട്ടികയിൽ അഞ്ചാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള ടോട്ടനമാണ് നാലാമത്. ആസ്റ്റൺ വില്ലയെ തോൽപ്പിച്ചിരുന്നെങ്കിൽ ആഴ്സനലിന് നാലാമതെത്താമായിരുന്നു.
ഇനി അവസാന മത്സരത്തിൽ സമനില നേടിയാൽപ്പോലും ടോട്ടനം നാലാം സ്ഥാനം ഉറപ്പിക്കും. അവസാന മത്സരത്തിൽ ടോട്ടനം പരാജയപ്പെടുകയും ആഴ്‌സനൽ വിജയിക്കുകയും ചെയ്താൽ മാത്രമേ ആഴ്സനലിന് പ്രതീക്ഷയുളളൂ. അവസാന മത്സരത്തിൽ എവർട്ടണാണ് ആഴ്‌സനലിന്റെ എതിരാളി.മത്സരത്തിൽ സമനിലയായാൽപ്പോലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ടോട്ടനം നോർവിച്ച് സിറ്റിയെ നേരിടും. പ്രിമിയർ ലീഗിലെ ആദ്യ നാല് ടീമുകളാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക.
ആഴ്‌സനലിനെതിരായ മത്സരത്തിൽ ന്യൂകാസിൽ 55-ാം മിനിറ്റിൽ മുന്നിലെത്തി. ആഴ്‌സനലിന്റെ ബെൻ വൈറ്റ് വഴങ്ങിയ സെൽഫ് ഗോളാണ് ന്യൂകാസിലിന് തുണയായത്. 85-ാം മിനിട്ടിൽ ബ്രൂണോ ഗുയിമറെസ് നേടിയ ഗോളിലൂടെ ന്യൂകാസിൽ വിജയമുറപ്പിച്ചു. ഒരു ഘട്ടത്തിൽ പുറത്താകൽ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ന്യൂകാസിൽ ഈയിടെയായി തകർപ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ 12-ാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |