കൊല്ലം: കഴിഞ്ഞ മാസം 30 മുതൽ കാണാതായ ജി.എസ്.ടി ഉദ്യോഗസ്ഥനെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് കണ്ടെത്തി. എറണാകുളം ജി.എസ്.ടി ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറായ കരിക്കോട് പേരൂർ സുമാലയത്തിൽ എൻ. അജികുമാറിനെയാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് കണ്ടെത്തിയത്. തൂത്തുക്കുടിയിൽ അജികുമാറിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇൻഫോപാർക്ക് പൊലീസ് തൂത്തുക്കുടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിച്ച് കാക്കനാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ജോലി സംബന്ധമായ മാനസികസംഘർഷങ്ങളെ തുടർന്ന് നാടുവിട്ടെന്നാണ് അജികുമാർ പൊലീസിനോട് പറഞ്ഞത്. കൈയിലുണ്ടായിരുന്ന രണ്ട് ഫോണുകളും നശിപ്പിച്ചതായും വെളിപ്പെടുത്തി. പുനലൂരിലെ ഓഫീസിൽ നിന്ന് മൂന്നുമാസം മുമ്പാണ് അജികുമാർ എറണാകുളത്തേക്ക് സ്ഥലംമാറിയത്. ഇതിനിടെ മൂന്ന് ഫയലുകൾ കാണാനില്ലെന്ന് പറഞ്ഞ് പുനലൂരിലെ ഓഫീസിൽ നിന്ന് അജികുമാറിനെ ബന്ധപ്പെട്ടിരുന്നു. പുതുതായി എത്തിയ ഉദ്യോഗസ്ഥൻ ഈ ഫയലുകൾ കിട്ടാതെ സ്ഥാനം എറ്റെടുക്കില്ലെന്നും പറഞ്ഞിരുന്നു. ഇതേ തുടർന്ന് അജികുമാറിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |