കീവ് : റഷ്യൻ ആക്രമണം ആരംഭിച്ചത് മുതൽ കനത്ത പോരാട്ടം തുടരുന്ന തുറമുഖ നഗരമായ മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ച് യുക്രെയിൻ. നിലവിൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് ഒഴികെ മരിയുപോളിലെ മറ്റെല്ലാ ഭാഗങ്ങളും റഷ്യയുടെ നിയന്ത്രണത്തിലാണ്. പ്ലാന്റിൽ കഴിഞ്ഞ രണ്ട് മാസമായി ചെറുത്തുനില്പ് തുടർന്ന അസോവ് ബറ്റാലിയനിൽ ഉൾപ്പെട്ട തങ്ങളുടെ സൈനികരോട് പോരാട്ടം അവസാനിപ്പിക്കാൻ പറഞ്ഞ യുക്രെയിൻ, അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി അറിയിച്ചു. ഇതോടെ, മരിയുപോൾ നഗരത്തിന്റെ പൂർണ നിയന്ത്രണം റഷ്യയ്ക്ക് ലഭിക്കും.
തന്ത്രപ്രധാനമായ മരിയുപോൾ പിടിച്ചെടുക്കുന്നതോടെ, 2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രൈമിയയെ കിഴക്കൻ മേഖലയായ ഡോൺബാസിലെ വിമത പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കര ഇടനാഴി സൃഷ്ടിക്കാൻ റഷ്യയ്ക്ക് കഴിയും. യുക്രെയിനിൽ ഇതുവരെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ആളപായവുമുണ്ടായത് മരിയുപോളിലാണ്.
സ്റ്റീൽ പ്ലാന്റിൽ കുടുങ്ങിക്കിടന്ന ആയിരത്തോളം സിവിലിയൻമാരെ യുക്രെയിൻ ഒഴിപ്പിച്ചിരുന്നു. നിലവിൽ അവശേഷിക്കുന്ന സൈനികരിൽ 53 പേരെ പരിക്കുകളോടെ നൊവോസോവ്സ്കിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കും 211 സൈനികരെ റഷ്യൻ അനുകൂല വിമത പട്ടണമായ ഒലെനിവ്കയിലേക്കും റഷ്യ മാറ്റിയെന്നാണ് വിവരം.
ഇനിയും പ്ലാന്റിൽ തുടരുന്ന സൈനികരെ വൈകാതെ പുറത്തെത്തിക്കും. ആകെ 600 ഓളം സൈനികർ സ്റ്റീൽ പ്ലാന്റിലുണ്ടായിരുന്നെന്നാണ് കണക്ക്. റഷ്യ ഇവിടെ നിന്ന് ഒഴിപ്പിച്ച സൈനികരെ ഇരുരാജ്യങ്ങളും തടുവകാരെ കൈമാറ്റം ചെയ്യുമ്പോൾ തങ്ങൾക്ക് തിരികെ ലഭിക്കുമെന്നാണ് യുക്രെയിൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |