ചെന്നൈ : അഞ്ഞൂറ് വർഷം പഴക്കമുള്ള ശിവലിംഗം 25 കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിച്ചവരെ കുടുക്കി തമിഴ്നാട് പൊലീസ്. ലോഹ നാഗാഭരണങ്ങളോടുകൂടിയ ഏക മുഖ ലിംഗമാണ് വിൽപ്പനക്കാർ കൊണ്ടുവന്നത്. തമിഴ്നാട് പൊലീസിലെ ഐഡൽ വിംഗിലെ രഹസ്യ പോലീസുകാർ അതിസമ്പന്നരായാണ് വിഗ്രഹം വാങ്ങാൻ എത്തിയത്. ഐഡൽ വിംഗ് സിഐഡി ഡിജിപി ഡോ ജയന്ത് മുരളിയാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. അപൂർവ വിഗ്രഹം വാങ്ങാൻ താത്പര്യം അറിയിച്ച് പൊലീസ് ചെന്നൈക്കടുത്തുള്ള പൂനമല്ലെയിലെ വിൽപ്പനക്കാരെ സമീപിക്കുകയായിരുന്നു.
വാങ്ങാനെത്തിയ പൊലീസുകാരിൽ സംശയമൊന്നും തോന്നാതിരുന്ന കച്ചവടക്കാർ രഹസ്യ അറയിൽ നിന്ന് വിഗ്രഹം പുറത്തെടുത്തപ്പോൾ പിടികൂടുകയായിരുന്നു. വിഗ്രഹത്തിൽ ഡമരു, ശൂലം, പാമ്പ് മുതലായവയും തെളിഞ്ഞ് കാണാം. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ വിഗ്രഹത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ട്. ഇത് നേപ്പാളിൽ നിന്നും എത്തിയതാവാമെന്നും അവർ സംശയം ഉന്നയിക്കുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതായും മറ്റ് പ്രതികൾ കൂടി അറസ്റ്റിലാകുമ്പോൾ ചിത്രം തെളിയുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |