SignIn
Kerala Kaumudi Online
Thursday, 26 September 2024 9.58 AM IST

മകന് ദയാവധം അനുവദിക്കണമെന്ന് വരെ ഹർജി നൽകിയ അമ്മ; പേരറിവാളന്റെ മോചനത്തിന് പിന്നിലെ ഒറ്റയാൾ പോരാട്ടമായി അർപ്പുതം അമ്മാൾ

Increase Font Size Decrease Font Size Print Page
arputham-ammal

ചെന്നൈ: രാജീവ് ഗാന്ധിയെ വധിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെ രക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന ഒരമ്മയുടെ ദൃഢപ്രതിജ്ഞയുടെ ഫലമാണ് പേരറിവാളന്റെ മോചനം. മുപ്പത് വർഷം നീണ്ട പോരാട്ടത്തിന്റെ വിജയം.

സുപ്രീംകോടതി മോചിപ്പിച്ച പേരറിവാളനെ ചേർത്തുപിടിച്ച്, അവന്റെ വിവാഹം സ്വപ്നം കാണുകയാണ് അമ്മ അർപ്പുതം അമ്മാൾ.

1991 ജൂൺ 11നാണ് 19കാരനായ 'അറിവ്' എന്ന പേരറിവാളനെത്തിരക്കി സി ബി ഐ വീട്ടിലെത്തുന്നത്. പിറ്റേന്ന് വിടാമെന്ന ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് അദ്ധ്യാപകനായ അച്ഛനും അമ്മയും മകനെ അവർക്കൊപ്പം അയച്ചു. പിന്നീടവൻ മോചിതനാകാൻ വേണ്ടി വന്നത് മൂന്നു പതിറ്റാണ്ടാണ്.

രണ്ട് മാസത്തോളം മകനെപ്പറ്റി യാതൊരു വിവരവുമില്ലാതെ ആധിപിടിച്ച് കരഞ്ഞ അമ്മ. മകൻ അറസ്റ്റിലായത് നാട്ടുകാരറിയും എന്ന് പേടിച്ച് ഹേബിയസ് കോർപ്പസ് ഹർജി പോലും നൽകാതിരുന്ന അച്ഛൻ.

മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചപ്പോൾ നരച്ച ഓയിൽ സാരി ചുറ്റി അർപ്പുതം അമ്മാൾ നീതിദേവതയെ തേടിയിറങ്ങി.

ജയിൽ മതിൽക്കെട്ടിന് പുറത്തും കോടതി വരാന്തകളിലും സർക്കാർ ഓഫീസുകളിലും മനുഷ്യാവകാശ പ്രവർത്തകരുടെ മുമ്പിലും കേസുകെട്ടുകളുടെ സഞ്ചിയും തൂക്കി അവർ അലഞ്ഞു.

തിരിച്ചടികൾ പലതുണ്ടായപ്പോഴും മകൻ നിരപരാധിയാണെന്ന ബോദ്ധ്യം അർപ്പുതത്തെ മുന്നോട്ട് നയിച്ചു. മകന്റെ മോചനത്തിനായുള്ള അമ്മയുടെ ഒറ്റയാൾ സമരം ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. മകനെ തൂക്കിലേറ്റാനുള്ള തീയതി പലതവണ കുറിച്ചെങ്കിലും അമ്മയുടെ പ്രാർത്ഥനയ്ക്കും പോരാട്ടത്തിനും മുന്നിൽ അതെല്ലാം മാറിപ്പോയി. പേരറിവാളന്റെ പൂർണമായ മൊഴി സി ബി ഐ കോടതിയിൽ നൽകിയില്ലെന്ന് അർപ്പുതം അമ്മാൾ ആരോപിച്ചു. പേരറിവാളന്റെ മൊഴി താൻ പൂർണമായി രേഖപ്പെടുത്തിയില്ല എന്ന് മുൻ സി ബി ഐ ഓഫീസർ ത്യാഗരാജൻ കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും മോചനം മാത്രമുണ്ടായില്ല.

പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയയ്‌ക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം രാഷ്ട്രപതി തള്ളിയതോടെ, മനസുമടുത്ത അർപ്പുതം അമ്മാൾ മകന് ദയാവധം അനുവദിക്കണമെന്ന് വരെ ഹർജി നൽകി.
ഒടുവിൽ കഴിഞ്ഞ മാർച്ച് ഒമ്പതിന് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചു. കൗമാരത്തിൽ ജയിലിലായി, യൗവനം പൊലിഞ്ഞ മകൻ മുപ്പത്തിയൊന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം അരികിൽ എത്തിയപ്പോൾ മാറോട് ചേർത്ത് അർപ്പുതം അമ്മാൾ ചിരിച്ചു. സന്തോഷാശ്രു പൊഴിച്ചു. വൈകിയെങ്കിലും നീതിയെത്തുമെന്ന വിശ്വാസം സഫലമായ ആശ്വാസത്തിലാണ് അമ്മയും മകനും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARPUTHAM AMMAL, PERARIVALAN, RELEASE, MOTHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.