വക്കം: നിലയ്ക്കാമുക്ക് മാർക്കറ്റിൽ അധികൃതരുടെ അനുവാദത്തോടെ ചെറുകിട കച്ചവടക്കാരിൽ നിന്നും ഗേറ്റ് ഫീ ഇനത്തിൽ അമിത തുക ഈടാക്കുന്നുവെന്ന് പരാതി. വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് മാർക്കറ്റിൽ മത്സ്യം ഉൾപ്പെടെയുള്ള സാധനങ്ങളുമായി എത്തുന്ന ചെറുകിട കച്ചവടക്കാരിൽ നിന്നാണ് ഇത്തരത്തിൽ അമിത തുക ഈടാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗത്തിനും, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും, സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജുവിനും കച്ചവടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ അന്വേഷിക്കാൻ മാർക്കറ്റിൽ നേരിട്ടെത്തിയപ്പോഴാണ് കച്ചവടക്കാർ കൂടുതൽ പരാതികൾ അറിയിച്ചത്. വൃത്തിഹീനമായ സ്ഥലത്ത് മഴ നനഞ്ഞിരുന്നാണ് കച്ചവടം ചെയ്യുന്നതെന്നും ഇക്കാരണത്താൽ അസുഖങ്ങൾ പിടിപെടുമോ എന്ന് ഭയമുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു. മാർക്കറ്റിൽ ടോയ്‌ലെറ്റ് സൗകര്യമങ്ങളുണ്ടെങ്കിലും അതിന് താഴിട്ട് താക്കോൽ അധികൃതർ സൂക്ഷിക്കുകയാണ്. 2021 - 22ൽ 7,51,000 രൂപയ്ക്കാണ് മാർക്കറ്റ് ലേലം പോയത്. അന്ന് പച്ചക്കറി വിൽക്കുന്നവരിൽ നിന്ന് ഗേറ്റ് ഫീയായി ഈടാക്കിയിരുന്നത് 25 രൂപയാണ്. ഈ വർഷം 411000 രൂപയ്ക്ക് മാർക്കറ്റ് ലേലം പിടിച്ചെങ്കിലും തുക കുറവായതിനാൽ ലേലം അംഗീകരിക്കാതെ പഞ്ചായത്ത് നേരിട്ട് പിരിവ് നടത്തിയപ്പോൾ ഗേറ്റ് ഫീയായി 50 രൂപ നൽകേണ്ടിവന്നു. നിലവിൽ 3,60,00 രൂപയ്ക്ക് മറ്റൊരാൾ കരാർ പിടിക്കുകയും ഗേറ്റ് ഫീയായി 79 രൂപ വരെ ഈടാക്കുകയുമാണ്. മത്സ്യക്കച്ചവടക്കാരിൽ നിന്ന് നേരത്തെ 10 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 20 രൂപയാണ് ഈടാക്കുന്നത്. കൂടാതെ ചിലരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |