കീവ് : മെലിറ്റോപോൾ നഗരത്തിൽ റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന കവചിത ട്രെയിൻ ബോംബിട്ട് തകർത്തെന്ന അവകാശവാദവുമായി യുക്രെയിൻ പ്രതിരോധ സേന. എന്നാൽ, റെയിൽ പാളം ബോംബിട്ട് തകർത്ത് കവചിത ട്രെയിൻ തടഞ്ഞെന്നാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുടെ ഉപദേശകൻ ഒലെക്സി അരെസ്‌റ്റോവിച് പറഞ്ഞത്. റഷ്യൻ സൈനിക ഉപകരണങ്ങൾ തകർത്തെന്നും ഇദ്ദേഹം അവകാശപ്പെട്ടു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് തെക്കൻ യുക്രെയിനിലെ മെലിറ്റോപോൾ. ഇവിടെ യുക്രെയിൻ സൈന്യം കനത്ത തിരിച്ചടി നടത്തുന്നതായും 100 ഓളം റഷ്യൻ സൈനികരെ വധിച്ചെന്നും 20 ഓളം പ്രദേശങ്ങൾ യുക്രെയിൻ തിരിച്ചുപിടിച്ചെന്നും മെലിറ്റോപോൾ മേയർ പറഞ്ഞു.
മരിയുപോളിൽ നിന്ന് യുക്രെയിൻ പിന്മാറിയതോടെ തെക്കൻ യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഡൊണെസ്കിൽ ഷെല്ലാക്രമണം ശക്തമാണ്. കീവിൽ മൈൻ പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഇതുവരെ 1,730 യുക്രെയിൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യ അറിയിച്ചു.
അതേ സമയം, യുക്രെയിൻ ഡ്രോണുകളെ വീഴ്ത്താൻ തങ്ങളുടെ അത്യാധുനിക ലേസർ ആയുധങ്ങൾ വിന്യസിച്ചതായി റഷ്യ അറിയിച്ചു. ലേസർ ആയുധങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ' പെരെസ്‌വെറ്റ് " എന്ന പ്രോട്ടോടൈപ്പ് വ്യാപകമായി വിന്യസിച്ച് കഴിഞ്ഞെന്നും ഭൂമിയ്ക്ക് മുകളിൽ 1,500 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹത്തെ നശിപ്പിക്കാൻ വരെ ഇതിന് ശേഷിയുണ്ടെന്നുമാണ് റഷ്യയുടെ അവകാശം.
അഞ്ച് കിലോമീറ്റർ അകലെയുള്ള ശത്രു ഡോണിനെ 5 സെക്കന്റ് കൊണ്ട് തീഗോളമാക്കാൻ ഈ ലേസറുകൾക്ക് കഴിയുമത്രെ. ' സഡിറ " ഉൾപ്പെടെ പെരെസ്‌വെറ്റിനേക്കാൾ അപകടകാരികളായ പുതുതലമുറ ലേസർ ആയുധങ്ങളെയാണ് റഷ്യ പുറത്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേ സമയം, കീവിൽ യു.എസും സ്വിറ്റ്‌സർലൻഡും തങ്ങളുടെ എംബസികളുടെ പ്രവർത്തനം പുനരാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |