ന്യൂഡൽഹി: ദമ്പതികളുടെ ക്രൂരപീഡനത്തിനിരയായ വീട്ടുജോലിക്കാരി ആശുപത്രിയിൽ. ഡൽഹിയിലെ രജൗരി ഗാർഡനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ സില്ലിഗുരി സ്വദേശിനിയായ രജനിയാണ് (48) ക്രൂരമായ ശാരീരിക പീഡനത്തിനിരയായത്. പ്രതികൾ മുടി മുറിച്ചതായും രജനി പൊലീസിന് മൊഴി നൽകി. കേസിലെ പ്രതികളും ഡൽഹി സ്വദേശികളുമായ അഭിനീതിനും ഭാര്യയ്ക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് രജനി ദമ്പതികളുടെ വീട്ടിൽ ജോലിക്കായി എത്തിയത്. 7000 രൂപയായിരുന്നു ഇവർക്ക് പ്രതിമാസ ശമ്പളമായി നൽകിയിരുന്നത്. രജനിയ്ക്ക് സുഖമില്ലെന്നും വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച ദമ്പതികൾ വിളിച്ചതായി രജനിയ്ക്ക് ജോലി തരപ്പെടുത്തിയ ഏജൻസിയുടെ ഉടമ പറഞ്ഞു. പ്രതികൾ രജനിയെ ഓഫീസിന് മുന്നിൽ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞെന്നും മൂത്രത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അനങ്ങാൻപ്പോലും പറ്റാത്ത അവസ്ഥയിലാണ് അവരെ കണ്ടതെന്നും ഉടമ പറഞ്ഞു. ദമ്പതികൾ രജനിയെ ദേഹോപദ്രവും ഏൽപ്പിച്ചിരുന്നെന്നും ഉടമ വ്യക്തമാക്കി. ഇയാളാണ് രജനിയെ ആശുപത്രിയിൽ എത്തിച്ചത്.
രജനിയെ ദിവസും ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ഛ മുറിയിൽ നിന്നും വലിച്ചിറക്കി രജനിയുടെ മുടി മുറിച്ചുകളഞ്ഞു. അവരുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നതായും ഉടമ വെളിപ്പെടുത്തി.
മേയ് 17ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി രജനിയുടെ മൊഴി രേഖപ്പെടുത്തുകയും സ്വമേധയാ മുറിവേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. രജനിയ്ക്ക് തലയ്ക്ക് ക്ഷതമേൽക്കുകയും മുഖം, കണ്ണ്, വയറ്, കാലുകൾ എന്നിവിടങ്ങളിൽ മാരകമായി മുറിവേൽക്കുകയും ചെയ്തതായി ആശുപത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രജനിയ്ക്ക് മുൻപ് ഏജൻസി വഴി വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെ മോഷണത്തിന്റെ പേരിൽ ദമ്പതികൾ പുറത്താക്കിയിരുന്നു. മാത്രമല്ല ഭക്ഷണത്തിൽ എലി വിഷം കലർത്തിയെന്നും ഇവർ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |