കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എരുവട്ടി കാവിൽ നിന്നും എണ്ണയും ഇളനീരും തൃകൈ കുടയുമായി വീരഭദ്ര വേഷധാരിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. വീരഭദ്രവേഷധാരിയുടെ അകമ്പടിയോടെ ഏഴ് ഇളനീർ കാരും, കുറുങ്കുഴൽ, വാദ്യക്കാർ ഉൾപ്പെടെയുള്ള പതിനഞ്ചോളം വരുന്ന സംഘമാണ് എരുവട്ടി കാവിൽ നിന്നും യാത്ര തിരിച്ചിട്ടുള്ളത്. പ്രത്യേക ചടങ്ങുകൾക്കും, പ്രാർത്ഥനകൾക്കും ശേഷം ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഘം യാത്ര ആരംഭിച്ചത്.
പെരുമാളിന് സമർപ്പിക്കാനുള്ള എണ്ണ തണ്ടയാൻ ശിരസ്സിലേറ്റിയാണ് കൊണ്ടുപോവുന്നത്. അതോടൊപ്പം തന്നെ ഇളനീർക്കാരും, വാദ്യം, കുറുങ്കുഴൽ സംഘവും കൂടെ യാത്ര ചെയ്യുന്നുണ്ട്. മറ്റ് പല സംഘങ്ങളും കൊട്ടിയൂരിൽ എത്തുന്നുണ്ടെങ്കിലും എരുവട്ടി കാവിൽ നിന്നുള്ള വീരഭദ്ര സംഘത്തിന്റെ ചടങ്ങുകൾ പ്രധാനമാണ്. ഏറ്റവും ഒടുവിലെത്തുന്നതും എരുവട്ടി കാവിലെ സംഘമായിരിക്കും. വാദ്യഘോഷത്തിന്റെ അകമ്പടിയോടു കൂടിയുള്ള വീരഭദ്രന്റെ യാത്ര എരുവട്ടി കാവിലെ മാത്രം സവിശേഷതയാണ് തിരുവോണ നാളിൽ പുറപ്പെടുന്ന സംഘം ഇന്ന് വൈകിട്ടോടെ കൊട്ടിയൂരിൽ എത്തും.
വിവിധ കേന്ദ്രങ്ങളിൽ വിശ്രമിച്ചശേഷം മാത്രമെ ലക്ഷ്യസ്ഥാനമായ കൊട്ടിയൂരിൽ എത്തുകയുള്ളു. ഏറ്റവും ഒടുവിലായി പെരുമാളിന് ഇളനീർ സമർപ്പിക്കുന്നത് എരുവട്ടിയിൽ നിന്നുള്ള സംഘമായിരിക്കും. അതുവരെയും വീരഭദ്രൻ ഒറ്റക്കാലിൽ നിന്ന് ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകും. രഞ്ജിത്ത് തണ്ടയാന്റെ നേതൃത്വത്തിലാണ് തൃക്കൈ കുട, എണ്ണ തുടങ്ങിയവ കൊണ്ടു പോവുന്നത്.സജീവൻ, ലക്ഷ്മണൻ,സദാശിവൻ,വിജേഷ്,ജയൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |