നഷ്ടത്തിന്റെ പേരിൽ കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് വിൽക്കാനിരുന്ന സ്ഥാപനമായ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പുനർജന്മം ലഭിച്ചിരിക്കുന്നു. മൂന്നുവർഷമായി പൂട്ടിക്കിടന്നിരുന്ന സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കേരളാ പേപ്പർ പ്രൊഡക്ട്സ‌് ലിമിറ്റഡ് (കെ.പി.പി.എൽ) എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.
പൂട്ടിയ പൊതുമേഖലാ സ്ഥാപനം വീണ്ടും തുറക്കുക അസാദ്ധ്യമെന്ന പതിവ് തെറ്റിച്ചാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ ന്യൂസ് പ്രിന്റ് ഫാക്ടറി തുറന്നിരിക്കുന്നത്. ഫാക്ടറിയിൽ നിന്നുള്ള ആദ്യ പേപ്പർ റീൽ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്യത്തിന് അഭിമാനിക്കാനാവുന്ന വിധത്തിൽ പൊതുമേഖലയിലെ ഒന്നാമത്തെ അച്ചടി പേപ്പർ നിർമ്മാണശാലയാക്കി സ്ഥാപനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എങ്ങനെയാണ് ഒരു സ്ഥാപനം സംരക്ഷിക്കേണ്ടതെന്നതിന്റെ കേരള മാതൃകയാണ് ഈ ചുവടുവയ്‌പ്..
രാഷ്ട്രീയത്തിന് അതീതമായി എല്ലാ തൊഴിലാളി സംഘടനയുടെയും പിന്തുണ ഉണ്ടായതിനാലാണ് സ്ഥാപനത്തിന് വീണ്ടും ജീവൻവച്ചത്. അതേസമയം കെടുകാര്യസ്ഥത മൂലം നഷ്ടത്തിലാവുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നികുതിപ്പണം വാരിക്കോരി നൽകാനാകില്ലെന്ന് മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയത് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ മനസിലാക്കണം. ന്യൂസ് പ്രിന്റ് ഫാക്ടറി വീണ്ടും തുറന്നതിലൂടെ പ്രതിസന്ധിയിൽ കഴിഞ്ഞിരുന്ന നിരവധി തൊഴിലാളി കുടുംബങ്ങളിൽ പ്രതീക്ഷയുടെ തിരിതെളിക്കാനും സർക്കാരിന് കഴിഞ്ഞു. സർക്കാർ അനുവദിച്ച 34.3 കോടി രൂപ ഉപയോഗിച്ച് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് മെഷീനുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതോടെയാണ് ഉദ്ഘാടനദിനം തന്നെ ആദ്യ പേപ്പർ റീൽ പുറത്തിറക്കാനായത്. നാല് ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണം തീർത്ത് 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി വെള്ളൂർ ഫാക്ടറിയെ ഉയർത്താനാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സംരക്ഷണം എന്നതിലുപരി പ്രൊഫഷണൽ നടത്തിപ്പിലൂടെ ലാഭകരമായ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി. രാജീവ് എടുത്തുപറഞ്ഞു.
അച്ചടിക്കടലാസിന്റെ വില കുതിച്ചുയരുകയും ക്ഷാമം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വെള്ളൂർ പേപ്പർ കമ്പനി പുനരുജ്ജീവിക്കപ്പെടുന്നത്. ആഭ്യന്തരോത്‌പാദനം വളരെ കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് വില കൂടാൻ പ്രധാന കാരണമായത്. ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ന്യൂസ് പേപ്പറിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അന്തർദ്ദേശീയമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും പേപ്പറിന്റെ വില ഇനിയും കൂടാനേ ഇടയാക്കൂ. ഈ സാഹചര്യത്തിൽ വെള്ളൂർ പേപ്പർ ഫാക്ടറി വീണ്ടും തുറക്കുന്നത് ന്യൂസ് പ്രിന്റ് ക്ഷാമത്തിന് നേരിയ തോതിലെങ്കിലും പരിഹാരമാകും. വെള്ളൂരിൽ നിന്നുള്ള കടലാസ് നിർമ്മാണം കേരളത്തിലെ അച്ചടി മാദ്ധ്യമങ്ങൾക്കും ചെറുകിട പ്രിന്റിംഗ് കമ്പനികളുടെ നിലനില്പിനും തുണയാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |