കണ്ണൂർ: ഡൽഹിയിൽ റേഷൻ കാർഡ് ഇല്ലാതാക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേരള മോഡൽ പഠിക്കണമെന്ന് സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട് കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
കേരളത്തിലെ മാവേലി സ്‌റ്റോറിലെ വില നിലവാരം പഠിക്കാൻ അദ്ദേഹം തയ്യാറാകണം. കേരളത്തിൽ എ.എ.പിക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.കേജ്‌രിവാൾ ബി.ജെ.പി ഡൽഹിയിൽ നടപ്പിലാക്കിയ ബുൾഡോസർ രാജിനെ എതിർത്തില്ല. ജഹാൻപൂരിൽ പാവപ്പെട്ടവരുടെ കുടിൽ പൊളിക്കുമ്പോൾ തത്സമയം അവിടെ പ്രതികരിക്കാൻ തയ്യാറായില്ല. പത്തു ദിവസം കഴിഞ്ഞാണ് കേജ്‌രിവാൾ വാർത്താസമ്മേളനം തന്നെ നടത്തിയത്. ബി.ജെ.പിയുടെ നയസമീപനങ്ങൾ കേജ്‌രിവാളോ എ. എ.പിയോ ഇതു വരെ എതിർത്തിട്ടില്ല.
കേരളത്തിലെത്തി ബിസിനസുകാരുമായി അദ്ദേഹം ചങ്ങാത്തമുണ്ടാക്കിയത് നിരാശാജനകമാണ്. നഗര മേഖലയിൽ മാത്രമേ എ.എ.പിക്ക് സ്വാധീനം നേടാൻ കഴിഞ്ഞിട്ടുള്ളൂ. ഗ്രാമീണ മനസിൽ ഇനിയും സ്വാധീനമുറപ്പിക്കാനായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ അവരുടെ വർഗീയ അജൻഡകൾ കൂടുതൽ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്.കേന്ദ്ര ഭരണത്തിന്റെ പ്രതീകമായി ബുൾഡോസർ മാറി. ആരാധാനാലയങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് കാശിയിലൊക്കെ കാണുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ വിശപ്പടക്കാൻ നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. നിയമ സംവിധാനത്തെയും ഭരണ ഘടനയെയും തകർക്കുന്ന ബി.ജെ.പി ഭരണം ജനാധിപത്യ, മതേതര വിശ്വാസികളിൽ ആശങ്ക പരത്തുന്നതാണെന്നും വൃന്ദ പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |