തൃശൂർ: എല്ലാം പറഞ്ഞുറപ്പിച്ചപോലെ... പത്തുനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കലാശത്തിന് ടൈമിംഗ് കിറുകൃത്യം ! വെടിക്കെട്ടിന് മുന്നിൽ ഒളിച്ചുകളി പോലെ മഴ ഭീഷണിയായപ്പോൾ പലകുറി മാറ്റിവച്ച വെടിക്കോപ്പുകൾ ഒടുക്കം പൊട്ടിച്ചുതീർത്തു. ഇന്നലെ വൈകീട്ട് രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിൽ വെടിക്കെട്ടിന് തിരികൊളുത്തുമെന്നായിരുന്നു വ്യാഴാഴ്ചയിലെ പ്രഖ്യാപനം. എന്നാൽ ഉച്ചയ്ക്കുശേഷം മഴ മുന്നറിയിപ്പ് വന്നതോടെ സമയം നേരത്തെയാക്കി.
ഒരുമണിക്ക് പൊട്ടിക്കാൻ തീരുമാനമായപ്പോൾ സജ്ജീകരണം ഒരുക്കാൻ ദേവസ്വങ്ങളും വെടിക്കെട്ടുക്കാരും നെട്ടോട്ടമോടി. ഇതിനിടെ മഴ വീണ്ടും വില്ലനായെത്തി. ഇതോടെ വീണ്ടും മാറ്റം. അടുത്ത സമയം ഒന്നര. എന്നാൽ ഒന്നരയായിട്ടും ഒരുക്കം പൂർത്തിയാക്കാനായില്ല. ഒടുവിൽ പൂരം വെടിക്കെട്ടിന് തിരികൊളുത്തുമ്പോൾ സമയം രണ്ട് കഴിഞ്ഞ് അഞ്ച് മിനിട്ട്. ആദ്യം പാറമേക്കാവിന്റെ ഊഴം.
പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തുമ്പോൾ മാനം തെളിഞ്ഞ് നിന്ന് കമ്പക്കെട്ടിന് പച്ചക്കൊടി വീശി. അതോടെ മിനിറ്റുകളോളം നീണ്ടുനിന്നു, പാറമേക്കാവിന്റെ കരിമരുന്ന് തേരോട്ടം. ഇതിനുശേഷം തിരുവമ്പാടി വെടിക്കോപ്പുകളിൽ വഴിമരുന്നിട്ടു. പടിഞ്ഞാറൻ മഴക്കാറ് ഉരുണ്ടുകൂടി തുടങ്ങിയതോടെ തിരുവമ്പാടിക്ക് നെഞ്ചിടിപ്പേറി. പിന്നെ വൈകിയില്ല, വെടിക്കോപ്പുകൾക്ക് തിരികൊളുത്തി. വെടിക്കെട്ട് പാതിവഴിയിലേക്ക് എത്തിയപ്പോഴേക്കും പൂരനഗരിയുടെ ആകാശവട്ടം കാർമേഘങ്ങളാൽ നിറഞ്ഞു.
എന്നാൽ പെയ്യാൻ തുളുമ്പിനിന്ന കാർമേഘങ്ങൾ ശങ്കിച്ചു. ഇതിനിടെ നടുവിലാലിന് സമീപം തേക്കിൻകാട്ടിൽ ശബ്ദഘോഷം വിടർത്തി പൊട്ടിത്തിമർക്കുകയായിരുന്നു. അവസാന കുഴിമിന്നലും മുകളിലെത്തി ശബ്ദം വിതച്ചതും അതുവരെ അടക്കിപിടിച്ച കാർമേഘങ്ങളിൽ നിന്ന് ആനന്ദാശ്രുക്കൾ പോലെ മഴ പൊഴിഞ്ഞു. ഇതോടെ സ്വരാജ് റൗണ്ടിന് പുറത്ത് തടിച്ച് കൂടിയ ജനക്കൂട്ടം ആരവം മുഴക്കി... 'പൊരിച്ചൂട്ടാ'.
അമിട്ടുകളുടെ വർണപ്പെയ്ത്ത് മഴയത്ത്
തൃശൂർ: അമിട്ടുകളുടെ വർണപ്പെയ്ത്ത് മഴയത്ത്. പൂരം വെടിക്കെട്ട് ആദ്യ ഘട്ടം കഴിഞ്ഞാൽ പിന്നെ രാത്രിയെ പകലാക്കി വർണ്ണങ്ങളുടെ നീരാട്ട് നടക്കുന്ന അമിട്ടുകൾ പക്ഷേ ഇത്തവണ പകലായതിനാൽ ദൃശ്യഭംഗി ലഭിച്ചില്ല. വെടിക്കെട്ടിന്റെ കലാശം കഴിഞ്ഞയുടനാണ് അമിട്ടുകൾ ഉയർന്നുപൊങ്ങി പൊട്ടിവിരിഞ്ഞത്. ഒരു വനിത ലൈസൻസി ആദ്യമായാണ് തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ടിന് നേതൃത്വം നൽകിയത്. കുണ്ടന്നൂർ സ്വദേശിനി ഷീന സുരേഷായിരുന്നു ലൈസൻസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |