ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ ബിനീഷിന് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു. വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് ബിനീഷ് വ്യക്തമാക്കിയിട്ടില്ല. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളിലെ നിക്ഷേപം ഉദാഹരണമാണ്. അക്കൗണ്ടിൽ പണം നിക്ഷേപിച്ച ചിലർ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാത്തതും ഇ.ഡി ചൂണ്ടിക്കാട്ടി.
ലഹരി കടത്ത് കേസിൽ പിടിയിലായ അനൂപുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 29 ന് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2021 ഒക്ടോബർ 28ന് ഉപാധികളോടെ കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ ഉത്തരവിനെതിരെയാണ് ബംഗളൂരു ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |