ഗുരുവായൂർ: ഒരു തദ്ദേശ സ്ഥാപനം രാജ്യത്ത് ആദ്യമായി നിർമിച്ച ബഹുനില പാർക്കിംഗ് സമുച്ചയം എന്ന നിലയ്ക്ക് ഗുരുവായൂരിലെ പാർക്കിംഗ് സമുച്ചയം സംസ്ഥാനത്തിന് അഭിമാനമാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഗുരുവായൂരിന്റെ വികസനകാര്യത്തിൽ സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭ നിർമിച്ച ബഹുനില പാർക്കിംഗ് സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിഹിതമായി കേരളത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകുന്ന തുക കേന്ദ്രസർക്കാരിന്റെയോ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയടേയൊ ഔദാര്യമല്ലെന്നും കേന്ദ്രം കേരളത്തിന് അർഹമായതിന്റെ ചെറിയ ഭാഗം പോലും തരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എൻ. കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, ചാവക്കാട് ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ. വിജയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.
പാർക്കിംഗ് സമുച്ചയം
357 കാറുകളും 37 മിനി ബസുകളും നൂറിലധികം ടൂവീലറുകളും ഏഴ് ബസുകളും ഒരേ സമയം പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സമുച്ചയത്തിന് ആറ് നിലകളിലായി 12,504 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, 10 ബാത്ത് റൂം, 28 ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ കൂടിയുള്ള സമുച്ചയം 25 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. സമുച്ചയത്തിലെ പാർക്കിംഗ് ഇടങ്ങൾ പെട്ടെന്ന് മനസിലാകുന്ന സ്മാർട്ട് പാർക്കിംഗ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. രണ്ട് ലി്ര്രഫുകളും ചെറിയ സ്നാക്സ് ബാറുകൾ, കിയോസ്‌കുകൾ എന്നിവയും ഏർപ്പെടുത്തുന്നുണ്ട്. ഇലക്ട്രിക് കാറുകൾ ചാർജ്ജ് ചെയ്യുന്നതിനായുളള അതിവേഗ ചാർജ്ജിംഗ് സ്റ്റേഷൻ സൗകര്യവും ലഭ്യമാകും. വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആൻഡ് സേഫ്ടി സംവിധാനങ്ങൾ കൂടി ഒരുക്കിയ ശേഷമാണ് സമുച്ചയം തുറന്ന് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |