പൊന്നാനി: വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം മാരകായുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിക്കുള്ള അന്വേഷണമാണ് പൊലീസ് ഊർജ്ജിതമാക്കിയത്. അക്രമത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷിന്(40) ഗുരുതര പരിക്കേറ്റിരുന്നു. പൊന്നാനി ചന്തപ്പടിയിൽ രാത്രി എട്ടോടെയാണ് അക്രമമുണ്ടായത്.
നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കൈയിനും, തലയ്ക്കും പരിക്കേറ്റു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതി ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി.എന്നാൽ ഫോൺ ഓഫാക്കി പ്രതി ഒളിവിലാണ്.
ഓട്ടോ തൊഴിലാളികൾ പണിമുടക്ക് നടത്തി
പൊന്നാനി: ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ പൊന്നാനിയിൽ പണിമുടക്ക് നടത്തി. നഗരസഭ പരിധിയിലെ മുഴുവൻ ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടന്നു
പൊന്നാനിയിലെ ചന്തപ്പടിയിലെ ഓട്ടോ ഡ്രൈവർ നരേഷിനെ കാറിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നഗരത്തിൽ പണിമുടക്ക് നടത്തിയത്. ചന്തപ്പടി ഉൾപ്പെടെയുള്ള ഓട്ടോറിക്ഷ സ്റ്റാന്റുകളിലെ ഓട്ടോറിക്ഷകളൊന്നും നിരത്തിലിറങ്ങിയില്ല. സമാധാനപരമായി തൊഴിൽ ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് നേരെ ഇത്തരം അക്രമങ്ങളുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. പൊലീസ് പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ചന്തപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |