കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർത്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്. വിജയ് ബാബുവിനെ കണ്ടെത്താനായി ജോർജിയൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.
അതേസമയം, വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. വീണ്ടും യാത്രയ്‌ക്കായി എത്തിയാൽ അറിയിക്കണമെന്നും അന്വേഷണസംഘം എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്‍റെ ഈ നീക്കം.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് യുവനടി താനുമായി ബന്ധമുണ്ടാക്കിയതെന്നും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നും വ്യക്തമാക്കിയാണ് വിജയ് ബാബു ഹർജി നൽകിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതോടെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതി ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |