തിരുവനന്തപുരം : ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ കേരള കത്തോലിക്കാ മെത്രാൻ സമിതി. തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ ഇടപെടാത്തത് ദുരൂഹമാണെന്ന് മെത്രാൻ സമിതി കുറ്റപ്പെടുത്തി.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയരായ സംഘടനയുടെ പ്രകടനത്തിനിെടയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാണ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവർ വിളിച്ചു പറഞ്ഞത്. ഇത്തരം ഗുരുതര വിഷയങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുന്നു. സമൂഹത്തിലെ തീവ്രവാദത്തെക്കുറിച്ച് വിളിച്ചുപറഞ്ഞ വ്യക്തിയെ ജയിലിലടയ്ക്കാനാണ് സർക്കാരിന് താത്‌പര്യം . മതവർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാട് രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിയ്ക്കും അപകടകരമാണെന്നും കെ.സി.ബി.സി മെത്രാൻ സമിതി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ രണ്ടുദിവസം മുമ്പുനടന്ന റാലിക്കിടെ ഒരു ചെറിയ ആൺകുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. . റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്' അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ട്' എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയത്.
പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കാര്യം അവർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് അവർ പറയുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അതിനിടയിലാണ് മുദ്രാവാക്യംവിളി ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |