കൊല്ലം: തിരുവനന്തപുരത്തേക്ക് രാവിലെയുള്ള ട്രെയിനുകളുടെ സമയക്രമം സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നു. വഞ്ചിനാട്, ഇന്റർസിറ്റി എക്‌സ്‌പ്രസുകളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഇന്റർസിറ്റി രാവിലെ 9.55നും വഞ്ചിനാട് 10.05നുമാണ് തിരുവനന്തപുരത്ത് എത്തുന്നത്. സെൻട്രൽ സ്റ്റേഷനിലെയും റോഡിലെയും തിരക്ക് മറികടന്ന് വിവിധ ഓഫീസുകളിലെത്തുമ്പോഴേക്കും ഓഫീസ് സമയം ആരംഭിച്ചിരിക്കും. സെക്രട്ടേറിയറ്റ് ഉൾപ്പെടെ ഓഫീസുകളിൽ പഞ്ചിംഗ് നിർബന്ധമാക്കിയത് ശമ്പള നഷ്ടത്തിനും ഇടയാക്കും.
ഇന്റർസിറ്റി 8.25നും വഞ്ചിനാട് 8.35നുമാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. ഇതേ സമയം എത്തുന്ന കൊച്ചുവേളി - ബാനസവാടി ഹംസഫർ എക്‌സ്‌പ്രസ് കടന്നുപോകാൻ ഇരുട്രെയിനുകളും കൊല്ലത്തിനും തിരുവനന്തപുരത്തിനും മദ്ധ്യേ പിടിച്ചിടുന്നതിനാൽ പലപ്പോഴും ട്രെയിനുകൾ കൂടുതൽ വൈകാനും കാരണമാകുന്നുണ്ട്.
സമയമാറ്റം കെണിയായി
പുതുക്കിയ സമയക്രമം അനുസരിച്ച് ജയന്തിജനത എക്സ്‌പ്രസ് കൊല്ലത്ത് നിന്ന് 8.15ന് പുറപ്പെടും. ജയന്തി ജനത, വഞ്ചിനാട്, ഇന്റർസിറ്റി, കൂടാതെ 30ന് പുനരാരംഭിക്കുന്ന കൊല്ലം - തിരുവനന്തപുരം പാസഞ്ചറും അടുത്തടുത്ത സമയങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുന്നതോടെ തിരക്ക് കൂടുതൽ വർദ്ധിക്കും.
പഞ്ചിംഗ് സമയം കഴിഞ്ഞാൽ അര ദിവസത്തെ ജോലി നഷ്ടപ്പെടും. കൊല്ലം പാസഞ്ചറിന് കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കണം.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |