വിതുര: നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം മരുതത്തൂർ വലിയ മാവറത്തല വീട്ടിൽ ഗംഗാധരന്റെ മകൻ ശെൽവരാജ് (57)വിതുര വലിയവേങ്കാട്ട് വൈദ്യുത വേലിയിൽ നിന്ന് രാത്രി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ ശെൽവരാജ് അവസാനമായി വിളിച്ചവരുടെ ഡീറ്റയിൽസ് ലഭ്യമാകുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.ഐ വിനോദ്കുമാറും അറിയിച്ചു. ഇതോടെ ചിത്രം വ്യക്തമാകും.വലിയവേങ്കാട് ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീർ മുഹമ്മദ് എന്നയാളുടെ പുരയിടത്തിലെ പന്നിയെ തുരത്താൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശെൽവരാജ് മരിച്ചത്. കർഷകനും കളരി ആശാനുമായിരുന്നു ഇയാൾ.
സെൽവരാജ് മരിച്ചുകിടന്നതിന് സമീപത്ത് താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു.ഇതിന് മുൻപ് ഇയാളെ ഇൗ ഭാഗത്ത് കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്ര ദൂരത്ത് നിന്ന് രാത്രി നേരത്ത് ഇയാൾ
എന്തിനാണ് വിതുരയിൽ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിതുരയിൽ ഇയാൾക്ക് ബന്ധുക്കളൊന്നുമില്ലെന്നാണ് ശെൽവരാജിന്റെ ബന്ധുക്കൾ പറയുന്നത്. ലോട്ടറി വാങ്ങിവരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ശെൽവരാജിനെ കാണാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.പന്നിയെ തുരത്താൻ കെട്ടിയിരുന്ന വൈദ്യുത കമ്പിയിൽ തട്ടിക്കിടന്ന മൃതദേഹത്തിൽ പൊള്ളലേറ്റിരുന്നു. നഗ്നമായാണ് മൃതദേഹം കിടന്നത്. ധരിച്ചിരുന്ന പാന്റ്സും, ഷർട്ടും ഉൗരി തലയിൽ കെട്ടിയിരുന്നു. നസീറിന്റെ വീട്ടിൽ നിന്നാണ് കമ്പി വലിച്ചിരിക്കുന്നത്. ഈ വീട് സി.കുര്യൻ (71) എന്നയാൾക്ക് മൂന്ന് വർഷമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. കുര്യനെ പൊലീസ് അറസ്റ്റുചെയ്തു. പ്രദേശത്ത് കാട്ടുമൃഗശല്യം രൂക്ഷമാണെന്നും വന്യമൃഗങ്ങളെ തുരത്താനാണ് വൈദ്യുത കെണി വച്ചതെന്നും കുര്യൻ പൊലീസിനോട് സമ്മതിച്ചിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |