ഇടുക്കി: സിവിൽ സർവ്വീസിന്റെ തിരക്കുകൾക്കിടയിലുംഅഞ്ചരകിലോമീറ്ററിലേറെ കൊടുമുടികയറി യുവ ഐ. എ. എസ് ഓഫീസർ. സാഹസിക പർവ്വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കിയാണ് ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ തന്റെ ഏറെക്കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ വിജയം കണ്ടത്. . സമുദ്ര നിരപ്പിൽ നിന്നും 5,760 മീറ്റർ ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ2 . അതിസാഹസിക യാത്രക്കൊടുവിൽ മേയ് 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂർത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റൂട്ട് ഓഫ് മൗണ്ടനിയറിങ്ങിൽ (എൻ.ഐ.എം) നിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനിയറിങ് കോഴ്‌സിന്റെ ഭാഗമായാണ് അർജ്ജുൻ പാണ്ഡ്യന്റെ പര്യവേഷണം. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോൾ യാതാർത്ഥ്യമാക്കിയതെന്ന് ലക്ഷ്യം പൂർത്തീകരിച്ച ശേഷം അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു.
28 ദിവസം വീതമുള്ള രണ്ട് ഘട്ട പരിശീലനങ്ങൾ സാഹസിക പര്യവേഷണത്തിന് മന്നോടിയായി പൂർത്തിയാക്കി. ഒന്നാം ഘട്ടമായി കഴിഞ്ഞ വർഷം ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് 28 ദിവസത്തെ ബേസിക് മൗണ്ടനിയറിങ് കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. റോക്ക് ക്രാഫ്റ്റ്, ഗ്ലേസിയർ ട്രെയിനിങ് എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന പർവ്വതാരോഹണ കോഴ്‌സുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
മസൂറിയിലെ ഐ.എ.എസ് ട്രെയിനിംഗ് കാലഘട്ടത്തിലാണ് പർവ്വതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. സർവ്വീസിൽ പ്രവേശിച്ച ശേഷം ഒറ്റപ്പാലത്ത് സബ് കളക്ടറായിരപ്പോൾ പാലക്കാട് ജില്ലയിലെ വിവിധ മലകളിൽ ട്രക്കിങ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹിമാലയം കീഴടക്കണമെന്ന മോഹം ഉദിച്ചത്. ഇതിനായി സർക്കാർ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചിലവിലാണ് പർവ്വതാരോഹകരുടെ സ്വപ്നമായ ദ്രൗപദി കാ ദണ്ഡ2 കൊടുമുടി കീഴടക്കിയത്. സംസ്ഥാനത്തൊട്ടാകെയും ഇടുക്കി പോലുള്ള മലയോര മേഖലയിൽ പ്രത്യേകിച്ചും സാഹസിക ട്രക്കിങിനും മല കയറ്റത്തിനും വലിയ അവസരമാണുള്ളത്. ഇത്തരത്തിൽ അഭിരുചിയുള്ളവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യവും കൂടിയുണ്ടായിരുന്നു പർവ്വതാരോഹണത്തിന് പിന്നിൽ. എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐ.എ.എസ് ഓഫീസറുടെ ജൈത്രയാത്ര തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |