തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഒപ്പുകാത്ത് രാജ്ഭവനിലുള്ളത് മണിച്ചന്റെ മോചനമടക്കമുള്ള നിരവധി ഫയലുകൾ. അതിനിടെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും.
മണിച്ചനടക്കം 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട സർക്കാർ പട്ടികയിൽ അനർഹർ കടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാകും ഗവർണർ അംഗീകാരം നൽകുകയെന്നാണ് സൂചന. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സഹിതമാണ് ഇതുസംബന്ധിച്ച ഫയൽ ഗവർണർക്ക് മുന്നിലുള്ളത്. അനർഹരുണ്ടെന്ന് കണ്ടെത്തിയാൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയേക്കാം.
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റ് അംഗങ്ങൾക്കും വോട്ടവകാശം നൽകുന്ന സഹകരണനിയമത്തിൽ ഭേദഗതി വരുത്തുന്ന ഓർഡിനൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ്, വിവിധ സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ തുടങ്ങിയവയും രാജ്ഭവനിലുണ്ട്. 27 വരെ അദ്ദേഹം രാജ്ഭവനിലുണ്ടാകും. തുടർന്ന് വിവിധ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാൻ പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |