കോട്ടയം. കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം മുഖ്യവനപാലകനിൽ നിന്ന് മാറ്റി പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയതോടെ പല നൂലാമാലകളും ഒഴിവായതിന്റെ ആശ്വാസത്തിലാണ് കർഷകർ. നിലവിലെ വ്യവസ്ഥകളിൽ പലതും മാറ്റിയാണ് പുതിയ ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയത്. ജില്ലയിൽ 20ലേറെ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.
കൃഷിക്കും മനുഷ്യനും ഉപദ്രവമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്ത് അംഗം നൽകുന്ന റിപ്പോർട്ടിൽ പ്രസിഡന്റിന് തീരുമാനമെടുക്കാം. ഇതിനായി മറ്റാരുടെയും അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഡെലിഗേറ്റിംഗ് ഓഫീസർ തദ്ദേശസ്ഥാപന സെക്രട്ടറിയാണ്. കാട്ടുപന്നിയെ കണ്ടാലുടൻ തദ്ദേശ പ്രതിനിധികളെ അറിയിച്ച് കാലതാമസമൊഴിവാക്കാമെന്നതാണ് പുതിയ തീരുമാനത്തിന്റെ മെച്ചം. തോക്കുപയോഗിക്കാനുള്ള മുൻ ചട്ടങ്ങളിൽ ഇളവില്ല. എല്ലാവർക്കും വെടിവെക്കാനുമാവില്ല. അംഗീകൃത തോക്ക് ലൈസൻസുള്ള വ്യക്തികളെ കണ്ടെത്തി ഉപയോഗിക്കാം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെയും സഹായം തേടാം. എന്നാൽ വെടിവയ്ക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ ഉറപ്പാക്കണം. മണ്ണെണ്ണയുടെ ക്ഷാമം കണക്കിലെടുത്ത് കൊന്ന പന്നിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കേണ്ടതില്ല. പകരം ശാസ്ത്രീയമായി മറവുചെയ്യാം.
20ലേറെ പഞ്ചായത്തുകൾ.
വനത്തോട് ചേർന്ന പഞ്ചായത്തുകളിൽ മാത്രമായിരുന്നു മുൻപ് കാട്ടുപന്നിയുടെ ശല്യമെങ്കിൽ ഇപ്പോൾ കാടുമായി ഏറെ അകലമുള്ള പാമ്പാടി പോലുള്ള പഞ്ചായത്തുകളിലും രൂക്ഷമാണ്. കൂട്ടിക്കൽ, കോരുത്തോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, എരുമേലി, മണിമല, പള്ളിക്കത്തോട്, അയർക്കുന്നം പഞ്ചായത്തുകൾ ഉൾപ്പെടെ പന്നി ശല്യം രൂക്ഷമാണ്.
ഇനി ഇങ്ങനെയും
കുരുക്കിട്ടും പിടിക്കാം. മുൻപത്തെ വിലക്ക് നീക്കി. വൈദ്യുതി, വിഷപ്രയോഗം പറ്റില്ല.
സംസ്‌കരിക്കാൻ ചട്ടം പാലിക്കുന്നുവെന്ന് ചുമതലപ്പെട്ട ജനപ്രതിനിധി ഉറപ്പാക്കണം.
ഇതുവരെ വെടിച്ചു
കൊന്ന കാട്ടുപന്നികൾ 79.
വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നു.
'' കാട്ടുപന്നികളെ കൊന്ന് ഭക്ഷണമാക്കാനുള്ള വിലക്ക് തുടരും. അതിന് ഇപ്പോൾ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു വർഷമാണ് നിലവിലെ സ്ഥിതി വിലയിരുത്തുക. അതിന് ശേഷം വേണ്ട മാറ്റങ്ങൾ വരുത്തും''
മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമൺ പറയുന്നു.
'' പുതിയ ചുമതല ത്രില്ലിംഗായി തോന്നുന്നു. ഏറ്റവും കൂടുതൽ പന്നിശല്യമുള്ള പഞ്ചായത്തെന്ന നിലയിൽ ഇനി രാത്രി നിന്ന് തിരിയാൻ നേരമില്ലെന്ന് ഉറപ്പാണ്''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |