ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊന്ന് കത്തിച്ചു. ചൊവ്വാഴ്ച കാണാതായ സ്ത്രീയെ ഇന്നലെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീൻ ഫാമിൽ ജോലിചെയ്യുന്ന ആറ് അന്യ സംസ്ഥാനത്തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കടൽത്തീരത്ത് നിന്ന് ചിപ്പികളും മറ്റും ശേഖരിച്ച് വിറ്റാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവർ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ ഭർത്താവ് രാമേശ്വരം വടക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ചെമ്മീൻ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു രാമേശ്വരം എസ്.പി ഇ. കാർത്തിക് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ചെമ്മീൻ ഫാം അടിച്ചു തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |