സാന്റിയാഗോ: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ചിലിയിലെ അറ്റക്കാമ മരുഭൂമി. പക്ഷേ, അറ്റക്കാമയുടെ നടുവിൽ മുന്തിരിത്തോപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? സംഗതി സത്യമാണ്. ഹെക്ടർ എസ്‌പിന്റോല ( 71 ) എന്നയാൾ അത്തരമൊരു മുന്തിരിത്തോപ്പിന്റെ ഉടമയാണ്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8,000 അടി ഉയരത്തിലുള്ള ചെറിയ ഫാമിൽ മസ്കറ്റ് മുന്തിരിയാണ് വളരുന്നത്. സബജിൽ, പിയർ, ഫിഗ് മരങ്ങളെയും ഇവിടെ കാണാം. ആന്റിസ് പർവതത്തിലെ മഞ്ഞുരുകി വരുന്ന ഒരു ചെറു അരുവിയിൽ നിന്നാണ് ഇവിടേക്കാവശ്യമായ ജലം ലഭിക്കുന്നത്.
ചിലിയുടെ വടക്കേയറ്റത്തെ അറ്റക്കാമൻ മരുപ്പച്ചയിലാണ് ഈ മുന്തിരിത്തോപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ വൈൻ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നായ ചിലിയിലെ മുന്തിരിത്തോപ്പുകളിൽ നിന്ന് 1,500 കിലോമീറ്റർ അകലെയാണ് ഈ വിദൂര പ്രദേശം.
രാവിലെയും രാത്രിയും അതി കഠിനമായ ചൂട്, സൂര്യതാപം, പൊടിക്കാറ്റ്, ശൈത്യം തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഇവിടെ മുന്തിരികൾ വളരുന്നത്. രാത്രിയും പുലർച്ചെയുമാണ് മുന്തിരിച്ചെടികൾക്ക് വെള്ളമൊഴിക്കുന്നത്. കട്ടി കൂടിയ പുറംഭാഗമാണ് അറ്റക്കാമയിലെ മുന്തിരിയ്ക്ക്.
2017 മുതൽ അയ്‌ലു കോപ്പറേറ്റിവ് എന്ന സ്ഥാപനമാണ് ഇവിടുത്തെ മുന്തിരികൾ ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം 12,000 ബോട്ടിൽ വൈൻ നിർമ്മിക്കാനാവശ്യമായ 16 ടൺ മുന്തിരി ഇവിടെ നിന്ന് ലഭിച്ചു. ഈ വർഷം ഇതുവരെ 20 ടണ്ണിലേറെ മുന്തിരി വിളവെടുത്തു. ഹെക്ടർ എസ്‌പിന്റോല മാത്രമല്ല, അറ്റക്കാമയിലെ ഉയർന്ന മരുപ്പച്ച പ്രദേശങ്ങളിൽ മുന്തിരി കൃഷി ചെയ്യുന്ന കർഷകർ വേറെയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |