തിരുവനന്തപുരം: എയ്‌ഡഡ് നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി. എല്ലാ വശങ്ങളും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാൻ കഴിയുകയുള്ലൂ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സിപിഎമ്മോ സർക്കാരോ എൽഡിഎഫോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
'എയ്‌ഡഡ് നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. പ്രായോഗികമായ എല്ലാ വശങ്ങളും നോക്കി അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രം തീരുമാനിക്കേണ്ട കാര്യമാണിത്. സംഘടനകൾക്ക് ആവശ്യപ്പെടാം എന്നാൽ പാർട്ടിയും സർക്കാരും ഇക്കാര്യം ആലോചിച്ചിട്ടില്ല. ഒരു സംഘടനയുടെ ആളെന്ന നിലയിലാണ് എ കെ ബാലൻ അങ്ങനെ പറഞ്ഞത്.' - കോടിയേരി പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ നേരത്തേ പറഞ്ഞിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാദ്ധ്യമല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ കെസിബിസിയും, എന്‍എസ്എസും എതിർത്തിരുന്നു. ഇത് സര്‍ക്കാരിന്‍റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നുമാണ് കെസിബിസി പറഞ്ഞത്. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ എയ്‍ഡഡ് സ്കൂള്‍ നിയമനം പിഎസ്‍സിക്ക് വിടാന്‍ തയാറാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചത്. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്മെന്‍റ് നിയമനം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്‍സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |