പാലാ: കഥാകാരൻ കഥാവശേഷനായെങ്കിലും കഥകൾക്ക് മരണമില്ല. സാഹിത്യകാരനും റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന അമ്പാടി ബാലകൃഷ്ണൻ അന്തരിച്ചിട്ട് നാലുമാസം തികയുന്ന നാളെ അദ്ദേഹം അവസാനം എഴുതിയ ആത്മകഥാ സ്പർശമുള്ള കരിമഷിക്കോലങ്ങൾ എന്ന നോവലിന്റെ പ്രകാശനം ഏഴാച്ചേരി നാഷണൽ ലൈബ്രറി ഹാളിൽ നടക്കും.
എ.ജി.ബാലകൃഷ്ണൻ നായർ എന്ന അമ്പാടി ബാലകൃഷ്ണൻ 30 വർഷം റെയിൽവേയിൽ ജോലി ചെയ്തു . അക്കാലത്തുതന്നെ വിവിധ മേഖലകളിലായി പത്ത് പുസ്തകങ്ങളും മുന്നൂറോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. റെയിൽവേയിലെ ജീവിതാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് 'കരിമഷിക്കോലങ്ങൾ ' എന്ന നോവൽ. ഒടുവിൽ എഴുതിയ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്ന ആഗ്രഹം ബാക്കിനിൽക്കെയാണ് അസുഖം ബാധിച്ച് ബാലകൃഷ്ണൻ മരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും ബാലകൃഷ്ണൻ വായിച്ചു വളർന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ ഭാരവാഹികളും ചേർന്ന് കരിമഷിക്കോലങ്ങൾ പ്രകാശനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരേതയായ രത്‌നാഭായി ആണ് ബാലകൃഷ്ണന്റെ ഭാര്യ. അംബിക, മിനി, മായ എന്നിവരാണ് മക്കൾ.
ത്രിപുര മുൻ ഐ.ജി. എൻ.രാജേന്ദ്രൻ കരിമഷിക്കോലങ്ങളുടെ പ്രകാശനം നിർവ്വഹിക്കും. അമ്പാടി ബാലകൃഷ്ണന്റെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങളും ഏഴാച്ചേരി നാഷണൽ ലൈബ്രറിയും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്‌കാര സമർപ്പണവും നാളെ നടക്കും. കുറിച്ചിത്താനം എസ്.പി. നമ്പൂതിരിക്ക് മാണി സി.കാപ്പൻ എം.എൽ.എ. പുരസ്‌കാരം സമ്മാനിക്കും. രവി പുലിയന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും. നാഷണൽ ലൈബ്രറി പ്രസിഡന്റ് ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |