ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 60 അടി താഴ്‌ചയിൽ ഷ്യോക് നദിയിൽ വീണ് മലപ്പുറം സ്വദേശിയുൾപ്പെടെ ഏഴ് സൈനികർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. തർതൂക്ക് സെക്‌ടറിൽ ഇന്നലെ രാവിലെ 9നാണ് സംഭവം.
പരപ്പനങ്ങാടി അയ്യപ്പൻകാവ് നുള്ളക്കുളത്ത് തച്ചോളി കോയക്കുട്ടിയുടെ മകൻ ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലാണ് (41) അകാലത്തിൽ പൊലിഞ്ഞ മലയാളി സൈനികൻ. ഇന്ന് ഉച്ചയോടെ കരിപ്പൂരിൽ മൃതദേഹം എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം.
പ്രതാപ്‌പൂരിലെ ക്യാമ്പിൽ നിന്ന് 26 സൈനികരുമായി ഹനീഫ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നദിയിലേക്ക് പതിക്കുകയായിരുന്നു. ലേയിൽ നിന്ന് ആർമിയുടെ ദൗത്യ സംഘമെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ആദ്യം പ്രതാപൂർ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വ്യോമസേനയുടെ സി-17 ഗ്ളോബ്മാസ്റ്റർ വിമാനത്തിൽ ഹരിയാനയിലെ പഞ്ച്‌കുളയിലുള്ള ചാന്ദിമന്ദിർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കിൽ ഡൽഹിയിലെ കമാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുവരും.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കാൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്‌ക്ക് നിർദ്ദേശം നൽകിയതായി രാജ്നാഥ് സിംഗ് അറിയിച്ചു.
പെൻഷന് ഒരു വർഷം
മാത്രം ശേഷിക്കേ...
പരപ്പനങ്ങാടി: സേവന കാലാവധി അവസാനിക്കാൻ ഒരുവർഷം മാത്രം ബാക്കി നിൽക്കെയാണ് ഷൈജലിനെ മരണം കവർന്നത്. ഇരുപതാമത്തെ വയസ്സിലാണ് കരസേനയുടെ ഭാഗമായത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാനായിരുന്നു ഷൈജൽ ആഗ്രഹിച്ചിരുന്നത്. ജനുവരി 21നാണ് ഒടുവിൽ നാട്ടിലെത്തിയത്. വരുമ്പോഴെല്ലാം പ്രദേശത്തെ ഇ.എ.ഇ ആർട്സ് ക്ളബിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഷൈജൽ ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. മാതാവ്: സുഹറ. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |