കൊച്ചി: ഒരു വർഷം മുൻപ് ഏറെ ചർച്ചയായ ഒരു ഹെലികോപ്‌റ്റർ അപകടം കൊച്ചിയിൽ നടന്നിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അന്ന് അപകടത്തിൽപ്പെട്ടത്.
ഇപ്പോഴിതാ വിൽപ്പനയ്‌ക്ക് വച്ചതിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡിന്റെ 109 എസ്.പി എന്ന ഹെലികോപ്റ്റർ. കഴിഞ്ഞ വർഷം ഏപ്രിൽ 11നാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇടിച്ചിറക്കിയത്.
അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ആഗോള ടെണ്ടർ വിളിച്ച് ഹെലികോപ്റ്റർ വിൽക്കാനൊരുങ്ങുന്നത്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിറ്റൊഴിവാക്കൽ.
നാലു വർഷത്തെ പഴക്കമുണ്ട് ഈ ഹെലികോപ്റ്ററിന്. 50 കോടി അടുപ്പിച്ച് വിലയുണ്ട്. പൈലറ്റ് ഉൾപ്പടെ ആറുപേർക്ക് സഞ്ചരിക്കാം. ഇപ്പോൾ കൊച്ചി വിമാനത്താവളത്തിന്റെ ഹാംഗറിലാണ് ഹെലികോപ്റ്റർ സൂക്ഷിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ ഇപ്പോൾ പറക്കാവുന്ന സ്ഥിതിയിലല്ല ഉള്ളത്. എന്നാൽ അറ്റകുറ്റപ്പണികൾ ചെയ്‌താൽ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ വേർതിരിച്ചും വിൽക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |