ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കാത്ത സംഭവം വിവാദമായതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിന് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതിൽ ഇൻഡിഗോ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി.
അനുകമ്പയോടുള്ള ഇടപെടൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സഹായിക്കുമായിരുന്നെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കാമായിരുന്നെന്നും ഡിജിസിഎ ചൂണ്ടിക്കാണിച്ചു . ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ വളരെ സൂക്ഷമതയോടെയാണ് ഇടപെടേണ്ടിയിരുന്നതെന്നും എന്നാൽ സിവിൽ ഏവിയേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.
മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് വിവാദങ്ങൾക്ക് വഴിതെളിച്ച സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം വിമാനത്താവളത്തിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മൂലം യാത്ര ചെയ്യുന്നതിൽ നിന്ന് ഇൻഡിഗോയുടെ മാനേജർ വിലക്കുകയായിരുന്നു. ദൃക്സാക്ഷിയായ മറ്റൊരു യാത്രക്കാരിയായ മനീഷ ഗുപ്ത ചിത്രങ്ങളോടൊപ്പം സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്.
മറ്റൊരു ദൃക്സാക്ഷിയായ അഭിനന്ദൻ മിശ്രയുടെ വിവരണപ്രകാരം കുട്ടി കാറിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ അസ്വസ്ഥനായിരുന്നു. യാത്രാക്ളേശം മൂലമാകാം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതെന്നാണ് നിഗമനം. എന്നാൽ കുറച്ച് സമയത്തിന് ശേഷം മാതാപിതാക്കൾ കുട്ടിയെ നിയന്ത്രണവിധേയമാക്കിയിരുന്നു. കുട്ടിയെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് മാനേജർ വാദിച്ചത്. പിന്നാലെ മറ്റ് യാത്രക്കാർ ഒത്തുകൂടുകയും തങ്ങൾക്ക് കുട്ടിയോടൊപ്പം യാത്ര ചെയ്യാൻ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ മദ്യപാനികളെപ്പോലെയാണ് കുട്ടി പെരുമാറുന്നതെന്ന് പറഞ്ഞ മാനേജർ യാത്ര ചെയ്യാൻ കുട്ടി ഫിറ്റ് അല്ലെന്ന് കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |