കിളിമാനൂർ : കോടതിയിൽ ഹാജരാക്കി തിരികെവരുംവഴി അകമ്പടിവന്ന പൊലീസുകാരെയും ബസ് യാത്രക്കാരെയും ആക്രമിച്ച മോഷണ കേസിലെ പ്രതികൾക്കെതിരെ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെ കേസുകളിലെ പ്രതികളായ മുഹമ്മദ് ഷാൻ, അച്ചു എന്ന അനന്തൻ, ഷിഫാൻ എന്നിവരാണ് പൊലീസുകാരെയും യാത്രക്കാരെയും മർദ്ദിച്ചത്.
ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഭവം. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കെ.എസ്.ആർ.ടി.സി ബസിൽ തിരികെ പൂജപ്പുര ജയിലിൽ കൊണ്ടുപോകും വഴി പ്രതികൾക്ക് ബീഡി വാങ്ങി നൽകിയില്ല എന്ന കാരണത്താൽ പൊലീസുകാർക്കുനേരെ പ്രതികൾ അസഭ്യവർഷം നടത്തുകയായിരുന്നു. അക്രമാസക്തമായ പ്രതികൾ അകമ്പടി പൊലീസുകാരെയും ബസ് യാത്രക്കാരെയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ പൊലീസുകാരുടെ സഹായത്താൽ പ്രതികളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ കയറ്റുകയുമായിരുന്നു. ഇതിനിടയിൽ പ്രതികളിലൊരാൾ സ്റ്റേഷനിലെ ടാബ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.ഇതേതുടർന്ന് സർക്കാർ മുതൽ നശിപ്പിച്ചതിന് പ്രത്യേക കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു. ആക്രമണത്തിനിരയായ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു എ. ആർ ക്യാമ്പിൽ നിന്ന് പകരം പൊലീസുകാരെയും വാഹനവും എത്തിച്ച ശേഷം പ്രതികളെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |