ആര്യനാട്: ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. നന്ദിയോട് പൗവ്വത്തൂർ തെങ്ങുകോണം പുത്തൻ വീട്ടിൽ പരേതനായ മണിയന്റെയും പ്രസന്നയുടെയും മകൻ ഷൈജുവാണ് (42) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെ ആര്യനാട് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ഇയാൾ പുറത്തിറങ്ങി ശരീരത്തിൽ പെട്രോളൊഴിച്ച് തിരികെ സ്റ്റേഷനുള്ളിൽ കയറി തീകൊളുത്തുകയായിരുന്നു. പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെ മരണം സംഭവിച്ചു.
ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഒപ്പം താമസിച്ചിരുന്ന ആര്യനാട് പറണ്ടോട് സ്വദേശിയായ ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 25ന് പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അവിടെയും സ്റ്റേഷന് പുറത്തുപോയി കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറി തീകൊളുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് തിരിച്ചയച്ചിരുന്നു.യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് പരിസരത്തുവച്ച് പൊലീസ് അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കിയെങ്കിലും
ഇയാൾക്കൊപ്പം പോകാൻ വിസമ്മതിച്ച് സഹോദരനൊപ്പം പോയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ പുത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ കോടതി ഉത്തരവ് പ്രകാരം യുവതി സഹോദരനൊപ്പം പോയകാര്യം പൊലീസുകാർ അറിയിച്ചു.അവിടെനിന്നാണ് ഉച്ചയ്‌ക്ക് രണ്ടോടെ മദ്യലഹരിയിൽ ആര്യനാട് സ്റ്റേഷനിലെത്തിയത്.
ഭാര്യയെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് ഉറപ്പുനൽകി പൊലീസുകാർ മടക്കി അയച്ചെങ്കിലും വന്ന ഓട്ടോയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് സ്റ്റേഷന്റെ പടിയിൽ കയറിനിന്ന് തീകൊളുത്തുകയായിരുന്നു.സഹോദരി:ഷീജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |