കൊല്ലം: ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായതോടെ ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലിന് വേഗതയേറി.
ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്ക് കൈമാറിയ ഭൂമിയിൽ നിന്ന് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുകയും വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലുമായി നിന്ന വൃക്ഷങ്ങൾ ഏതാണ്ട് 60 ശതമാനം മുറിച്ചു നീക്കി. മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ പൂർത്തിയായാൽ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ ആരംഭിക്കും. ഇതോടൊപ്പം വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കും. കെട്ടിടങ്ങൾ ഏതാണ്ട് 50 ശതമാനം പൊളിച്ചു നീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ലയിൽ ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിരുന്നു. പൈലിംഗ് ജോലികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ
നഷ്ടപരിഹാരം നൽകിയത്: 2100 കോടി
അർഹരായ ഭൂഉടമകൾ. 5600
കരാറുകാർ - ആന്ധ്രയിലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ
ആദ്യ റീച്ച് - കൊച്ചുകുളങ്ങര- കാവനാട്
കരാർ തുക ₹ 1580 കോടി
രണ്ടാം റീച്ച് - കാവനാട്- കടമ്പാട്ടുകോണം
കരാർ തുക ₹ 1386 കോടി
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ദേശീയപാത അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |