കൊച്ചി: വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കെതിരെ വ്യാജ നിർമിതി നടത്തി സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
'വ്യാജ നിർമിതികൾ ഉപയോഗിച്ചാണ് സിപിഎം രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കൾക്കെതിരെയും ടി പി ചന്ദ്രശേഖരനടക്കമുള്ള എതിരാളികൾക്കെതിരെയും ഇത്തരത്തിൽ വ്യാജ നിർമിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ കീഴെ ഒളിക്യാമറവച്ച ആളുകളാണിവർ. ദോശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററായ ശക്തിധരനെതിരെയും വ്യാജരേഖ നിർമിച്ചു. ടിപിയെ കൊല്ലാൻ കൊലയാളികൾ എത്തിയ ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന സ്റ്റിക്കറൊട്ടിച്ച് മുസ്ളീം വിഭാഗക്കാരാണ് കൊലയാളികളെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഇത് കോൺഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടിയാൽ അതിൽ സിപിഎം നേതാക്കൾ ഉണ്ടാകുമെന്നുറപ്പാണ്.'- പ്രതിപക്ഷ നേതാവ് പറഞ്ഞു.
'തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വ്യാപകമായി ശ്രമിക്കുന്നു. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും ചേർന്ന് ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും. വ്യാജ വോട്ട് തടയാൻ യുഡിഎഫ് എല്ലാ ശക്തിയും പ്രയോഗിക്കും. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും ലിസ്റ്റ് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസർക്ക് നാളെ നൽകും. തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്'- വി ഡി സതീശൻ ആരോപിച്ചു.
മോശം പ്രതിപക്ഷ നേതാവെന്ന പിസിയുടെ പരിഹാസത്തെക്കുറിച്ചും വി ഡി സതീശൻ പരാമർശിച്ചു. 'പി സി തന്നെക്കുറിച്ച് നല്ലതൊന്നും പറയരുതേയെന്നാണ് ആഗ്രഹിച്ചതെന്നാണ് പ്രതികരിച്ചു. അക്കാര്യത്തിൽ താൻ നന്ദി പറയുകയാണ്. പിസിയും സിപിഎമ്മും തമ്മിൽ കൂട്ടുകെട്ടുണ്ട്. സിപിഎമ്മുമായി പി സി ധാരണയുണ്ടാക്കിയിട്ടുണ്ട്. പിസിയെക്കൊണ്ട് വർഗീയത പറയിപ്പിക്കുന്നത് സംഘപരിവാർ അജണ്ടയാണ്'- സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |