തൃശൂർ: ക്യൂലക്‌സ് കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിൽ ആശാരിക്കാട് പയ്യനം കാളക്കുന്ന് പുത്തൻപുരയ്ക്കലിൽ കൂലിപ്പണിക്കാരനായ ജോബിയാണ് (47) ഇന്നലെ രാവിലെ മരിച്ചത്. മൂന്നുദിവസം മുൻപ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോബിക്ക് ശനിയാഴ്ചയാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസം 17നാണ് അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. പനിയും പേശിവേദനയും ശരീരത്തിന് തളർച്ചയും കണ്ടതിനെത്തുടർന്ന് മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൈകൾക്ക് തളർച്ചയുണ്ടായതിനാൽ പക്ഷാഘാതത്തിനും ചികിത്സ നൽകി. എന്നിട്ടും രോഗം കണ്ടെത്താത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. ഞരമ്പിനെ ബാധിച്ചതാണ് രോഗം ഗുരുതരമാക്കിയത്.
ജോബിയെ പരിചരിച്ച ബന്ധുക്കളായ രണ്ടുപേർക്കും പനിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുൻകരുതൽ നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എട്ടര ലക്ഷത്തിലേറെ രൂപ ചെലവായെന്ന് ജോബിയുടെ കുടുംബം പറഞ്ഞു. ഭാര്യ: അനിത. മക്കൾ: അമൽ, അലീന (വിദ്യാർത്ഥികൾ).
ഗുരുതരമാകുന്നത്
ആയിരത്തിലൊന്ന് പേർക്ക്
രോഗം പിടിപെടുന്ന ആയിരത്തിലൊന്ന് പേർക്കാണ് ഗുരുതരമാകുന്നത്. 0. 01 ശതമാനം പേർക്ക് മരണം സംഭവിക്കും.
ലക്ഷണങ്ങൾ
പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം, ദേഹത്ത് തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ
തലച്ചോറിനെ ഗുരുതരമായി ബാധിച്ചാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ്
ഒരു ശതമാനംപേരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ഉണ്ടാകാം
ചികിത്സ
പ്രത്യേക വാക്‌സിനില്ല, തുടക്കത്തിലേ
കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ നൽകാനാവും
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം
ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങൾ വേണ്ടിവരും
പ്‌ളാന്റേഷൻ, മലയോരമേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം
ആദ്യം ഉഗാണ്ടയിൽ
വൈറസ് മൂലമുണ്ടാകുന്ന വെസ്റ്റ് നൈൽ പനി പിടിപെട്ട പക്ഷികളിൽ നിന്നും കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരും. പരത്തുന്നത് ക്യൂലക്‌സ് കൊതുകുകൾ. 1937ൽ ഉഗാണ്ടയിലാണ് ആദ്യമായി കണ്ടെത്തിയത്. 2019 മാർച്ചിൽ മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചിരുന്നു. 2011ൽ ആലപ്പുഴയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
നാലുദിവസം പനിച്ചശേഷം
കൈകാലുകൾ തളർന്നു
തൃശൂർ: വെസ്റ്റ് നൈൽ ബാധിച്ച് മരിച്ച ജോബിക്ക് 4 ദിവസം നീണ്ടു നിന്ന പനിക്ക് ശേഷം പൂർണമായി കൈകാലുകൾ തളർന്നിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ. ഏപ്രിൽ 24നാണ് രോഗലക്ഷണം ആരംഭിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ കൈകാലുകൾക്ക് തളർച്ച കൂടിവന്നു. ഏപ്രിൽ 27ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസതടസം മൂലം അടുത്തദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് സഹകരണ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും മേയ് 18ന് ഗവ.മെഡിക്കൽ കോളേജിലേക്കും മാറ്റി. 25നാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം
ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ സ്ഥിതി വീണ്ടും മോശമായി.
അവലോകന യോഗം ചേർന്നു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ.രാജന്റെയും കളക്ടർ ഹരിത വി.കുമാറിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ചികിത്സയ്ക്ക് വേണ്ട സൗകര്യം ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും മെഡിക്കൽ കോളേജിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
ക്യൂലക്‌സ് കൊതുക്
കൂടുതലായി കാണുന്നത് മലിന ജലത്തിൽ സാധാരണയെക്കാൾ വലിപ്പം- 4 മി.മീറ്റർ വരെ കൂടുതലും കാണുന്നത് പ്രഭാതത്തിലും സന്ധ്യാസമയത്തും വീടിനുള്ളിൽ കൂടുതലായി കാണപ്പെടില്ല കടിച്ചു കഴിഞ്ഞാൽ ആ ഭാഗത്ത് ചുമന്ന പാടുണ്ടാകും, ചൊറിച്ചിലും വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം, മലേറിയ എന്നിവ പരത്തും
വെസ്റ്റ് നൈൽ: ആശങ്ക
വേണ്ടെന്ന് മന്ത്രി വീണ
തിരുവനന്തപുരം: വെസ്റ്റ് നൈൽ പനിയെക്കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്. ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണ്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ അതിനെപ്പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.
മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂരിൽ വൈസ്റ്റ് നൈൽ രോഗബാധ സംശയിച്ചപ്പോൾതന്നെ ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണറ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർ
ദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |