ലണ്ടൻ: രാത്രിയിൽ മനുഷ്യരക്തം കുടിക്കാൻ അലയുന്ന ഡ്രാക്കുളയെന്ന കഥാപാത്രത്തെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഗോഥിക് കഥകളുടെ ഗോഡ്ഫാദർ എന്നാണ് വിശ്വവിഖ്യാത ഐറിഷ് സാഹിത്യകാരൻ ബ്രാം സ്റ്റോക്കർ രചിച്ച ഈ നോവൽ അറിയപ്പെടുന്നത്. 1897 മേയ് 26നാണ് ഡ്രാക്കുളയെന്ന രക്തരക്ഷസ് പിറവിയെടുത്തത്.
റൊമേനിയയിലെ കാർപേറ്റ്യൻ മലനിരകളിൽ ഇരുട്ടിന്റെ മറവിൽ ചെന്നായകളുടെ ഓരിയിടലിനിടയിൽ കടവാവലുകളുടെ അകമ്പടിയോടെ കൗണ്ട് ഡ്രാക്കുളയെന്ന ദുരാത്മാവ് മനുഷ്യരക്തം കൊതിച്ച് അലയാൻ തുടങ്ങിയിട്ട് ഈ വർഷം 125 വർഷം ആവുകയാണ്. മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന കൂർത്ത കൊമ്പല്ലുകളോട് കൂടിയ ' വാമ്പയർ " എന്ന ഫിക്‌ഷണൽ കഥാപാത്രങ്ങളുടെ ജനനം തന്നെ ഡ്രാക്കുളയിലൂടെയാണ്.
ഭയപ്പെടുത്തുന്ന കഥാപാത്രമാണെിലും കൗണ്ട് ഡ്രാക്കുളയ്ക്ക് ആരാധകർ ഏറെയാണ്. ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള 125 -ാം വാർഷികം അടയാളപ്പെടുത്തുമ്പോൾ അല്പം വ്യത്യസ്തമായ ഒരു റെക്കോഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. വ്യാഴാഴ്ച, ഇംഗ്ലണ്ടിലെ നോർത്ത് യോക്ക്‌ഷെയറിൽ 13ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വിറ്റ്‌ബീ ആബിയ്ക്ക് മുന്നിൽ ' വാമ്പയർ " വേഷത്തിൽ 1,369 പേർ അണിനിരന്നാണ് വ്യത്യസ്തമായ റെക്കോഡ് സ്ഥാപിച്ചത്.
ഇതാദ്യമായാണ് ഇത്രയും കൂടുതൽ വാമ്പയർ വേഷധാരികൾ ഒരുമിച്ച് ഒരിടത്ത് അണിനിരക്കുന്നത്. ഇംഗ്ലണ്ടിലെ 400ലേറെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ ചുമതലയുള്ള ഇംഗ്ലിഷ് ഹെറിറ്റേജാണ് പരിപാടിയ്ക്ക് പിന്നിൽ. അതേ സമയം, 1,897 പേരെ അണിനിരത്താനായിരുന്നു ആദ്യം പദ്ധതി.
കറുത്ത പാന്റ്സും ഷർട്ടും തൊപ്പിയും അല്ലെങ്കിൽ കറുത്ത ഡ്രസും ഷൂവും വെയ്‌സ്റ്റ്‌കോട്ടുമൊക്കെയണിഞ്ഞ കൃത്രിമ പല്ലുകളൊക്കെ ഘടിപ്പിച്ച വാമ്പയർ വേഷധാരികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള വിറ്റ്‌ബീ ആബിയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ശരിക്കും ഒരു മദ്ധ്യകാലഘട്ട ഗോഥിക് കഥയൊക്കെ ഓർമവരും.
2011ൽ യു.എസിലെ വിർജീനിയയിൽ 1,039 പേർ അണിനിരന്ന് നേടിയ റെക്കോഡിനെയാണ് ഇവർ ഭേദിച്ചിരിക്കുന്നത്. ബ്രാംസ്റ്റോക്കർ ഡ്രാക്കുള എഴുതുന്നതിന് മുന്നേ 1890ൽ വിറ്റ്‌ബീ സന്ദർശിച്ചിരുന്നെന്നും നോവൽ എഴുതാൻ ഈ സ്ഥലം അദ്ദേഹത്തിന് പ്രചോദനമേകിയെന്നും പറയപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |