പാരീസ് : രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അരങ്ങേറിയ 75-ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ ഒറ്റപ്പെടലിന്റെ കഥപറഞ്ഞ സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്‌റ്റ്‌ലൻഡിന്റെ ' ട്രയാംഗിൾ ഒഫ് സാഡ്‌നസ്" മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. ഒരു ആഡംബര കപ്പലിൽ നിന്ന് ഒറ്റപ്പെട്ട ദ്വീപിൽ അകപ്പെട്ട രണ്ട് മോഡലുകളുടെയും ശതകോടീശ്വരന്മാരുടെയും കപ്പൽ ജീവനക്കാരുടെയും കഥയാണ് ട്രയാംഗിൾ ഒഫ് സാഡ്നസ്.
2017ൽ ' ദ സ്‌ക്വയർ " എന്ന ചിത്രത്തിനും റൂബൻ പാം ഡി ഓർ സ്വന്തമാക്കിയിരുന്നു. ബെൽജിയൻ സംവിധായകൻ ലുകാസ് ഡോന്റിന്റെ സൗഹൃദങ്ങളുടെ കഥ പറയുന്ന ' ക്ലോസ് " , ആധുനിക നിക്കരാഗ്വയെ പശ്ചാത്തലമാക്കി ഫ്രഞ്ച് സംവിധായിക ക്ലെയർ ഡെന്നിസ് ഒരുക്കിയ റൊമാന്റിക് ത്രില്ലറായ ' സ്റ്റാർസ് അറ്റ് നൂൺ " എന്നിവ രണ്ടാമത്തെ ബഹുമതിയായ ഗ്രാൻ പ്രീ പുരസ്കാരം പങ്കിട്ടു.
ഇറ്റാലിയൻ ഭാഷയിലുള്ള ദ എയിറ്റ് മൗണ്ടൻസ്, പോളിഷ് ചിത്രം ഇഒ എന്നിവയ്ക്ക് ജൂറി പുരസ്കാരങ്ങൾ ലഭിച്ചു. ദക്ഷിണ കൊറിയൻ താരം സോംഗ് കാംഗ് - ഹോയാണ് മികച്ച നടൻ (ചിത്രം ബ്രോക്കർ). ഇറാനിയൻ നടി സാർ അമീർ ഇബ്രാഹിമിയാണ് മികച്ച നടി (ചിത്രം-ഹോളി സ്പൈഡർ). ' ഡിസിഷൻസ് റ്റു ലീവ് " എന്ന റൊമാന്റിക് ത്രില്ലറിലൂടെ ദക്ഷിണ കൊറിയൻ സംവിധായകൻ പാർക് ചാൻ വൂ മികച്ച സംവിധായകനായി.
അഭിമാനമായി ഇന്ത്യൻ ഡോക്യുമെന്ററി
മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം ഇന്ത്യയിൽ നിന്നുള്ള 'ഓൾ ദാറ്റ് ബ്രീത്‌സ് "സ്വന്തമാക്കി. 5000 യൂറോയാണ് (4.16ലക്ഷം രൂപ) സമ്മാനത്തുക. ഡൽഹിയിൽ മുഹമ്മദ് സൗദ്, നദീം ഷഹ്സാദ് എന്നീ സഹോദരങ്ങൾ പരിക്കേറ്റ പക്ഷികളെ രക്ഷിക്കുന്നതിനെക്കുറിച്ചാണ് ഒന്നര മണിക്കൂർ ഡോക്യുമെന്ററി. ഷൗനക് സെന്നാണ് സംവിധാനം. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലും പുരസ്കാരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |